Wayanad Landslide: വയനാട് ദുരന്തം: കേരളത്തിന് 530 കോടി രൂപ സഹായമായി നൽകി; ഇതിൽ 36 കോടി രൂപ ചിലവഴിച്ചിട്ടില്ലെന്ന് അമിത് ഷാ
Wayanad Landslide - Amit Shah: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് നൽകിയ ധനസഹായത്തിൽ 36 കോടി രൂപ കേരളം ഇതുവരെ ചിലവഴിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2219 കോടി രൂപയുടെ സഹായമാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷാ
വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേരളത്തിന് 530 കോടി രൂപയുടെ ധനസഹായം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിൽ 36 കോടി രൂപ കേരളം ചിലവഴിച്ചിട്ടില്ല. പുനരധിവാസത്തിനായി 2219 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങൾ അനുസരിച്ച് തുടർ സഹായം നൽകുമെന്നും കേന്ദ്രം പറഞ്ഞു.
ദുരന്തസമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ട് വഴി 215 കോടി രൂപയുടെ ധനസഹായമാണ് നൽകിയത്. മന്ത്രി തല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും 153 കോടി രൂപ നൽകി. ദുരന്തമേഖലയിലെ അവശിഷ്ടങ്ങൾ മാറ്റാൻ നൽകിയ 36 കോടി രൂപയാണ് ഇതുവരെ കേരളം ചിലവഴിക്കാത്തത്. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണനയാണ് നൽകുന്നത്. വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുളുപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സർക്കാരിൻ്റെ പ്രാഥമിക കണക്ക്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സർക്കാർ ഈ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഏറെ വൈകാതെ പൂർണമായ കണക്ക് സമർപ്പിക്കാൻ കഴിയുമെന്നും സർക്കാർ പറഞ്ഞിരുന്നു.
4 പാലങ്ങൾ, 209 കടകൾ, 100 കെട്ടിടങ്ങൾ, 2 സ്‌കൂളുകൾ, ഒന്നര കിലോമീറ്റർ ഗ്രാമീണ റോഡുകൾ, 124 കിലോമീറ്റർ വൈദ്യുതിലൈൻ, 626 ഹെക്ടർ കൃഷി ഭൂമി എന്നിവയാണ് ഉരുൾപൊട്ടലിൽ ആകെ നഷ്ടമായത്. താമസിക്കാൻ കഴിയാത്ത വിധം 1055 വീടുകളും സംഭവത്തിൽ നശിച്ചു എന്നും സംസ്ഥാന സർക്കാരിൻ്റെ പ്രാഥമിക കണക്കുകളിലുണ്ടായിരുന്നു.
ദുരന്തത്തിൽ 231 പേരാണ് മരിച്ചത്. 128 പേരെ കാണാതായി. 178 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. തിരിച്ചറിയാത്ത 53 മൃതദേഹങ്ങൾ സംസ്കരിച്ചു. 202ഓളം ശരീര ഭാഗങ്ങളാണ് വയനാട് ജില്ലാ ഭരണകൂടത്തിന്റെ പക്കലുണ്ടായിരുന്നു. ഇത് ആരൊക്കെയന്ന് തിരിച്ചറിയുന്നതിനായി 91 പേരുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2024 ജൂലായ് 30നാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. 48 മണിക്കൂറിനുള്ളിൽ കനത്ത മഴ അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു ഉരുൾപൊട്ടൽ. പുലർച്ചെ 2.27നിടെ ആദ്യത്തെ ഉരുൾപൊട്ടലും 4.10ന് രണ്ടാമത്തെ ഉരുൾപൊട്ടലും ഉണ്ടായി.