Waqf Amendment Bill 2025: വഖഫ് ബിൽ അവതരിപ്പിച്ച് കിരണ്‍ റിജിജു; കോൺഗ്രസിന് രൂക്ഷ വിമർശനം
Waqf Amendment Bill 2025: പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടതെന്നും അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി ബില്ലാണ് അവതരിപ്പിച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ബിൽ നാളെ രാജ്യ സഭയിലും അവതരിപ്പിച്ച് പാസാക്കാനാണ് നീക്കം.

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. എട്ട് മണിക്കൂർ ബില്ലിൽ ചർച്ച നടത്തും. പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടതെന്നും അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി ബില്ലാണ് അവതരിപ്പിച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ബിൽ നാളെ രാജ്യ സഭയിലും അവതരിപ്പിച്ച് പാസാക്കാനാണ് നീക്കം. ബില്ലിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് കിരൺ റിജിജു ഉന്നയിച്ചത്. യുപിഎ ഭരണമായിരുന്നെങ്കിൽ പാർലമെന്റ് വഖഫിന് നൽകുമായിരുന്നെന്നും സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ ഭരണ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിത അധികാരം നൽകിയെന്നും കിരൺ റിജിജു വിമർശിച്ചു. ആരാധനാലയങ്ങൾ നിയന്ത്രിക്കാനല്ല, വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. നിയമവ്യവസ്ഥയ്ക്കെതിരെ ബുൾഡോസിംഗ് നടത്തുന്നുവെന്ന് വിമർശിച്ച അദ്ദേഹം ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ബിൽ അവതരണത്തെ എതിർത്ത് എൻ. കെ പ്രേമചന്ദ്രൻ എംപിയും രംഗത്തെത്തി. യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്നും ആദ്യം അവതരിപ്പിച്ച ബില്ലിൽ ജെ.പി.സി. കാര്യമായ ഭേദഗതികൾ വരുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.