Language Row: അഴിമതി മറയ്ക്കാൻ സ്റ്റാലിൻ ഭാഷയുടെ പേരിൽ വിഷം പടർത്തുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Amit Shah Critisize MK Stalin Over Language Row: അഴിമതി മറച്ചുപിടിക്കാനുള്ള ആയുധമായാണ് ഡിഎംകെ ഭാഷാ വിവാദം സൃഷ്ടിക്കുന്നതെന്നും ഷാ ആരോപിച്ചു. കേന്ദ്രം തമിഴ്‌നാട്ടിലേക്ക് ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് രാജ്യസഭയിൽ അമിത് ഷാ മറുപടി നൽകിയത്.

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ (MK Stalin) രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭാഷയുടെ പേരിൽ വിഷം പടർത്തുകയാണെന്നാണ് അമിത് ഷായുടെ വിമർശനം. അഴിമതി മറച്ചുപിടിക്കാനുള്ള ആയുധമായാണ് ഡിഎംകെ ഭാഷാ വിവാദം സൃഷ്ടിക്കുന്നതെന്നും ഷാ ആരോപിച്ചു. കേന്ദ്രം തമിഴ്‌നാട്ടിലേക്ക് ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് രാജ്യസഭയിൽ അമിത് ഷാ മറുപടി നൽകിയത്.
അഴിമതി മറച്ചുവെക്കാനായി ഭാഷയുടെ പേരിൽ വിവാദങ്ങൾ അഴിച്ചുവിടുകയാണ് അവർ. രാജ്യത്തിന്റെ ആഭരണമായാണ് ഓരോ ഭാഷയെയും കണക്കാക്കുന്നത്. കിഴക്കൻ ഭാഷകളോട് കേന്ദ്രത്തിന് എതിർപ്പാണെന്നാണ് അവർ കരുതുന്നത്.. ഭാഷയുടെ പേരിൽ രാഷ്ട്രീയം നടത്തുന്നവർക്ക് അവരുടേതായ മറ്റ് ഉദ്ദേശങ്ങളുണ്ടെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
ഭാഷ വിവാദമുണ്ടാക്കി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഡിഎംകെ ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു. നിങ്ങളുടെ പ്രവർത്തികളുടെ ദുരുദ്ദേശം ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ ഓരോ ഗ്രാമങ്ങളിലും കയറിയിറങ്ങുമെന്നും രാജ്യസഭ ചർച്ചക്കിടെ അമിത് ഷാ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയം നടപ്പാക്കുന്നതിലാണ് കേന്ദ്രവും തമിഴ്നാടും കൊമ്പുകോർക്കുന്നത്.
ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തിൽ ഹിന്ദി ഭാഷ കേന്ദ്രം സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിക്കുന്നെന്ന് ആരോപിച്ച് രൂക്ഷ വിമർശനവുമായി തമിഴ്മാട്ടിൽ നിന്നുള്ള രാജ്യസഭാ എംപിമാരും രംഗത്തുവന്നിരുന്നു. ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒരു ഇന്ത്യൻ ഭാഷാ വിഭാഗം രൂപീകരിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി, അസമീസ്, ബംഗാളി തുടങ്ങി എല്ലാ ഇന്ത്യൻ ഭാഷകളുടെയും ഉപയോഗം വർധിപ്പിക്കുന്നതിനായാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്’ ആഭ്യന്തരമന്ത്രി പറഞ്ഞു.