Union Budget 2025: ‘നെഹ്റുവിൻ്റെ കാലത്ത് 12 ലക്ഷം രൂപയ്ക്ക് നാലിലൊന്ന് നികുതി കൊടുക്കണമായിരുന്നു’; ഈ ബജറ്റ് ഗംഭീരമെന്ന് പ്രധാനമന്ത്രി
Union Budget 2025 Modi Criticizes Nehru: കേന്ദ്ര ബജറ്റ് മധ്യവർഗത്തെ സഹായിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ കോൺഗ്രസ് സർക്കാരാണ് അധികാരത്തിലെങ്കിൽ 10 ലക്ഷവും നികുതിയായി കൊടുക്കേണ്ടിവരുമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി
കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യവർഗത്തെ ഒരുപാട് സഹായിക്കുന്ന ബജറ്റാണ് ഇതെന്ന് നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം അവതരിപ്പിക്കപ്പെട്ടതിൽ ഏറ്റവും മികച്ച ബജറ്റാണിത്. 12 ലക്ഷം ശമ്പളമുള്ളവർക്ക് ഇത്ര ആശ്വാസം ലഭിക്കുന്ന ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ആർകെ പുരത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം.
ജവഹർലാൽ നെഹ്റുവിൻ്റെ കാലത്ത് 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നവർ അതിൻ്റെ നാലിലൊന്ന് തുക നികുതിയായി നൽകണമായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഇന്ദിരാഗാന്ധി സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെങ്കിൽ 12 ലക്ഷം രൂപ ശമ്പളത്തിൽ 10 ലക്ഷവും നികുതിയായി നൽകേണ്ടിവന്നേനെ. 10-12 കൊല്ലം മുൻപ് വരെ കോൺഗ്രസ് ഭരണകാലത്ത് 12 ലക്ഷം രൂപ സമ്പാദിച്ചാൽ 2.6 ലക്ഷം രൂപയായിരുന്നു നികുതി നൽകേണ്ടിയിരുന്നത്. എന്നാൽ, പുതിയ ബജറ്റനുസരിച്ച് 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ആരും ഒരു രൂപ പോലും നികുതിയായി നൽകേണ്ടതില്ല. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് ഇത്ര വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തിൻ്റെ വികസനത്തിൽ മധ്യവർഗത്തിൻ്റെ പങ്ക് വളരെ വലുതാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മിഡിൽ ക്ലാസുകാരെ ബഹുമാനിക്കുന്നതും സത്യസന്ധരായ നികുതിദായകർക്ക് പാരിതോഷികം നൽകുന്നതും ബിജെപി മാത്രമാണ്. മധ്യവർഗ സൗഹാർദ്ദ ബജറ്റാണിതെന്നാണ് ആളുകൾ പറയുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിൽ കേരളത്തിന് നിരാശ
പതിവുപോലെ ഇത്തവണത്തെ ബജറ്റിലും കേരളത്തിന് നിരാശപ്പെടേണ്ടിവന്നു. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം മുന്നോട്ടുവച്ചതെങ്കിലും ഇതൊന്നും ലഭിച്ചില്ല. വിഴിഞ്ഞം തുറമുഖം, വയനാട് പുനരധിവാസം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. എയിംസിനോടും ബജറ്റ് മുഖം തിരിച്ചു.
Also Read: Budget 2025: ബജറ്റിൽ തടവുകാർക്കും ധനസഹായം; ആനുകൂല്യം ലഭിക്കുന്നത് ആർക്കെല്ലാം? വകയിരുത്തിയത് എത്ര
വായ്പാ പരിധി 12,000 കോടി കുറച്ചത് ബജറ്റിൽ പുനപരിശോധിക്കുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 5000 കോടി രൂപയും വയനാട് പുനരധിവാസത്തിന് 2000 കോടി രൂപയുമായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. റബ്ബർ താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1000 കോടി. പ്രവാസി സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് 300 കോടി. ഇതൊന്നും ബജറ്റിൽ പരിഗണിച്ചില്ല. കോഴിക്കോട് കിനാലൂരിൽ എയിംസിനായി സ്ഥലം സജ്ജമാക്കിയിരുന്നെങ്കിലും ബജറ്റിൽ ഈ ആവശ്യവും നിരാകരിക്കപ്പെട്ടു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എയിംസ് അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് വെറുതെയായി.
വന്യജീവി വെല്ലുവിളി, കാലാവസ്ഥ വ്യതിയാനം എന്നിവ നേരിടുന്നതിനുള്ള സഹായവും ബജറ്റിൽ കേരളം പ്രതീക്ഷിച്ചിരുന്നു. ഒപ്പം നിലമ്പൂര്‍-നഞ്ചങ്കോട്, തലശേരി-മൈസൂര്‍, അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതികൾ, കാണിയൂര്‍-കാഞ്ഞങ്ങാട് റെയില്‍പ്പാത, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍ തുടങ്ങിയവരും കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളിലുണ്ടായിരുന്നു. ഇവയൊന്നും ബജറ്റിൽ പരിഗണിച്ചില്ല. ബജറ്റിനെതിരെ സംസ്ഥാനനേതാക്കളൊക്കെ വിമർശനമുന്നയിക്കുകയാണ്. എന്നാൽ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യമും ബജറ്റിനെ പുകഴ്ത്തി.