നെറ്റ് പരീക്ഷാ ചോദ്യപേപ്പർ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂർ മുൻപ് ടെലഗ്രാമിലും ഡാർക്ക് വെബിലും പ്രചരിച്ചു: സിബിഐ | UGC - Net Exam Scam Question Paper Sold For 6 Lakhs, Circulated In Dark Web And Telegram CBI Malayalam news - Malayalam Tv9

UGC- NET Exam Scam : നെറ്റ് പരീക്ഷാ ചോദ്യപേപ്പർ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂർ മുൻപ് ടെലഗ്രാമിലും ഡാർക്ക് വെബിലും പ്രചരിച്ചു: സിബിഐ

Published: 

21 Jun 2024 19:10 PM

UGC - Net Exam Scam Dark Web CBI : യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ വിറ്റത് ആറ് ലക്ഷം രൂപയ്ക്കെന്ന് സിബിഐ. പരീക്ഷയ്ക്ക് 48 മണിക്കൂർ മുൻപ് തന്നെ ഡാർക്ക് വെബിലും ടെലഗ്രാമിലുമായി ചോദ്യപേപ്പർ പ്രചരിച്ചു. ചോദ്യ പേപ്പർ ചോർച്ച പരാതിയെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.

UGC- NET Exam Scam : നെറ്റ് പരീക്ഷാ ചോദ്യപേപ്പർ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂർ മുൻപ് ടെലഗ്രാമിലും ഡാർക്ക് വെബിലും പ്രചരിച്ചു: സിബിഐ
Follow Us On

യുജിസി നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നത് പരീക്ഷയ്ക്ക് 48 മണിക്കൂർ മുൻപെന്ന് സിബിഐയുടെ കണ്ടെത്തൽ. ആറ് ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പർ വിറ്റത്. ഈ ചോദ്യപേപ്പർ എൻക്രിപ്റ്റഡ് അക്കൗണ്ടുകൾ വഴി ടെലഗ്രാമിലും ഡാർക്ക് വെബിലും പ്രചരിച്ചു എന്നും സിബിഐ കണ്ടെത്തലിലുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നു എന്ന പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു.

ചോദ്യപേപ്പർ ചോർന്നത് എവിടെവച്ചാണ് കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ ചില പരിശീലന കേന്ദ്രങ്ങൾക്ക് ചോർച്ചയിൽ പങ്കുണ്ടെന്നും ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥരടക്കം നിരീക്ഷണത്തിലാണെന്നും സിബിഐ പറയുന്നു. ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും സിബിഐയ്ക്ക് ആലോചനയുണ്ട്. സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.

ഇതിനിടെ, നാഷണൽ ടെസ്റ്റിങ് ഏജൻസിയെ നവീകരിക്കാൻ ഒരു ഉന്നതാധികാര കമ്മറ്റിയെ നിയോഗിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ പറഞ്ഞു. പരീക്ഷാ നടത്തിപ്പും സുരക്ഷാ മാനദണ്ഡങ്ങളുമൊക്കെ ഈ കമ്മറ്റി പരിശോധിക്കും. എൻടിഎയ്ക്ക് വരുത്തേണ്ട മാറ്റങ്ങളും ഇവർ അറിയിക്കും. ഒരു തെറ്റുപോലും വരാത്ത പരീക്ഷാനടത്തിപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Read Also: NEET Scam: തലേന്ന് ചോദ്യപേപ്പർ കയ്യിലെത്തിയെന്ന് അറസ്റ്റിലായ വിദ്യാർഥി; കേന്ദ്രം ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിനു കീഴിലെ നാഷനൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന റിപ്പോർട്ട് കൈമാറിയത്. പിന്നാലെ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഉത്തരവായി. രാജ്യത്തൊട്ടാകെ 1205 കേന്ദ്രങ്ങളിലായി 11.21 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിനു കൂടി നെറ്റ് യോഗ്യത വിലയിരുത്തുമെന്നതിനാൽ പരീക്ഷയുടെ പ്രാധാന്യം ഏറിയിരുന്നു. 2018 മുതൽ ഓൺലൈനായി നടത്തിയിരുന്ന പരീക്ഷ ഈ വർഷം മുതലാണ് ഓഫ് ലൈൻ രീതിയിലേക്ക് മാറ്റിയത്.

ഇതിനിടെ, നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചോദ്യങ്ങൾ പരീക്ഷയ്ക്കു മുൻപേ ലഭിച്ചതായി അറസ്റ്റിലായ അനുരാഗ് യാദവ് മൊഴി നൽകി. ബിഹാറിലെ സമസ്തിപുർ ഹാസൻപുർ സ്വദേശിയാണ് അറസ്റ്റിലായ അനുരാഗ്. ബന്ധുവായ സിക്കന്തർ യാദവേന്ദു വഴിയാണു ചോദ്യപേപ്പർ ലഭിച്ചതെന്നും അനുരാഗ് പറഞ്ഞു. രാജസ്ഥാനിലെ കോട്ടയിലുള്ള അലൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് പരിശീലനത്തിലായിരുന്നു അനുരാ​ഗ്. സിക്കന്തർ പട്നയിലേക്കു വിളിച്ചു വരുത്തിയാണു സിക്കന്തർ ചോദ്യപേപ്പർ നൽകിയത് എന്നാണ് വിവരം.

നീറ്റ് പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ പുറത്തു വന്നതോടെ എൻടിഎ പുനഃസംഘടിപ്പിക്കുന്നതിനുള്ള ശുപാർശകൾക്കായി ഉന്നതതല സമിതി രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. എൻടിഎയുടെ സംഘടനാ ഘടനയിലെ പാളിച്ചകൾ പരിശോധിക്കാൻ സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ശുപാർശകളുടെ അടിസ്ഥാനത്തിൽ എൻടിഎ പുനഃസംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Exit mobile version