കാർ തരാം, ഫ്ലാറ്റുണ്ട്, പറഞ്ഞ് മുക്കിയത് 1000 കോടി, 3700 പേർ പെരുവഴിയിൽ
3,700-ലധികം നിക്ഷേപകർ ഇതുവരെ കേസിൽ മുംബൈ പോലീസിനെ സമീപിച്ചിട്ടുണ്ട്. സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളിലാണ് നിക്ഷേപം നടത്താൻ കമ്പനി പറഞ്ഞിരുന്നത്

Torres Ponzi Scheme
മുംബൈ: വമ്പൻ നിക്ഷേപ തട്ടിപ്പിൻ്റെ വിവരങ്ങളാണ് മുബൈയിൽ നിന്നും പുറത്തു വന്നത്. നിക്ഷേപകർക്ക് വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ മുക്കിയത് ഏതാണ്ട് 1000 കോടിക്ക് മുകളിലാണ്. മുംബൈ ടോറസ് ജ്വല്ലേഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റിനം ഹെർണിൻ്റെ പേരിലുള്ള ടോറസ് പോൻസി സ്കീം-ൻ്റെ ഭാഗമായിരുന്നു തട്ടിപ്പ്. കമ്പനിയുടെ സിഇഒ ജോൺ കാർട്ടർ എന്ന തൗസിഫ് റിയാസിനെ തിങ്കളാഴ്ച ലോണാവ്‌ലയിലെ ഒരു ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. ഇയാൾക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ടോറസ് പോൻസി സ്കീം കേസ്
മൾട്ടി ലെവൽ മാർക്കറ്റിംഗ് (എംഎൽഎം) സ്കീമാണ് ടോറസ് പോൻസി. ഇതുവഴി നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ടോറസ് ജ്വല്ലറി കമ്പനിക്കെതിരെയുള്ള ആരോപണം. 3,700-ലധികം നിക്ഷേപകർ ഇതുവരെ കേസിൽ മുംബൈ പോലീസിനെ സമീപിച്ചിട്ടുണ്ട്. സ്വർണം, വെള്ളി, മൊയ്‌സനൈറ്റ് ആഭരണങ്ങൾ എന്നിവയിൽ നിക്ഷേപിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും കാറുകൾ, ഫ്‌ളാറ്റുകൾ, ഗിഫ്റ്റ് ഹാംപറുകൾ എന്നിവയുൾപ്പെടെ ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് ആളുകളെ ആകർഷിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ഒരു ഘട്ടമെത്തിയതോടെ കമ്പനി വാഗ്ദാനം ചെയ്ത റിട്ടേണുകൾ നൽകുന്നത് നിർത്തുകയും പണമടയ്ക്കാതിരിക്കുകയും ചെയ്തു. 2024 ഡിസംബറിൽ മുംബൈയിലെ ദാദറിൽ നിക്ഷേപകർ ഒത്തുകൂടിയപ്പോഴാണ് തട്ടിപ്പിൻ്റെ യഥാർത്ഥ ഭീകരത മനസ്സിലാവുന്നത്.
കേസ് അന്വേഷിക്കുന്ന സാമ്പത്തിക കുറ്റകൃത്യ വിഭാഗം
മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഒന്നിലധികം സ്ഥലങ്ങളിൽ ഇഒഡബ്ല്യു റെയ്ഡ് നടത്തിയിരുന്നു.അറസ്റ്റിലായ വ്യക്തികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റും കേസെടുത്തിട്ടുണ്ട്. കേസിൽ ദക്ഷിണ മുംബൈ സ്വദേശിയായ അശോക് സർവെ, ഉസ്ബെക്ക് സ്വദേശിയായ തസാഗുൽ കരക്സനോവ്ന ക്സസതോവ, റഷ്യക്കാരി വാലൻ്റീന എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
21 കോടി ബാങ്ക് നിക്ഷേപങ്ങൾ ഇഡി മരവിപ്പിച്ചു
ടോറസ് ജ്വല്ലറി ഗ്രൂപ്പിൻ്റെ 21 കോടിയിലധികം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് വെള്ളിയാഴ്ച മരവിപ്പിച്ചത്. ജയ്പൂരിലെ കിഷൻപോൾ ബസാറിലെ ജെമെത്തിസ്റ്റ്, ജയ്പൂരിലെ ജോഹ്രി ബസാറിലുള്ള സ്റ്റെല്ലാർ ട്രേഡിംഗ് കമ്പനി, മുംബൈയിലെ കൽബാദേവി തുടങ്ങിയ സ്ഥലങ്ങളിലുള്ള കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളും ഇഡി പൂട്ടി.