Bengaluru Gang Assault: സൗഹൃദം സ്ഥാപിച്ച് യുവതിയെ ഭക്ഷണത്തിന് ക്ഷണിച്ചു; ഹോട്ടലിന്റെ ടെറസിൽ വെച്ച് കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ
Three Men Arrested for Gang Assault in Bengaluru: യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം നാലംഗ സംഘം ഭക്ഷണം കഴിക്കുന്നതിനാണ് തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

ബെംഗളൂരു: ബെംഗളൂരുവിലെ കോറമംഗലത്ത് 36കാരി കൂട്ട ബലാസംഘത്തിനിരയായി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാറ്ററിങ് സർവീസിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ഒരു പരിപാടിയിൽ വെച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം നാല് യുവാക്കൾ ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം നാലംഗ സംഘം ഭക്ഷണം കഴിക്കുന്നതിനാണ് തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം സ്വകാര്യ ഹോട്ടലിന്റെ ടെറസിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമണം നടത്തിയെന്നും ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ആണ് നാലംഗ സംഘം യുവതിയെ വിട്ടയച്ചത്.
വീട്ടിൽ മടങ്ങിയെത്തിയ യുവതി ഭർത്താവിനെ കാര്യങ്ങൾ അറിയിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഹോട്ടലിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആണ് കേസിലെ പ്രതികൾ എന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ബെംഗളൂരു ഈസ്റ്റ് ജോയിന്റ് കമ്മീഷണർ രമേശ് ബനോത് വ്യക്തമാക്കി.
മാട്രിമോണിയൽ സൈറ്റിലൂടെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു
മാട്രിമോണിയൽ സൈറ്റിലൂടെ ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഹിമാൻഷു യോഗേഷാഹി പഞ്ചൽ എന്ന 26കാരനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇത്തരത്തിൽ നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി പോലീസ് പറയുന്നു. ഡൽഹി പോലീസിലെ ക്രൈംബ്രാഞ്ച് സൈബർ സുരക്ഷാ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീകളെ പരിചയപ്പെടുന്നത്. തുടർന്ന് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി വ്യാജ വജ്രാഭരണം സമ്മാനമായി നൽകുമെന്നും പോലീസ് പറയുന്നു.
ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് പ്രതിയെ അഹമ്മദാബാദിൽ നിന്ന് പിടികൂടുകയായിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാലിവ് പോലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി യുവതിയെ നിരവധി ഹോട്ടലുകളിലേക്കും ലോഡ്ജുകളിലേക്കും വിളിച്ചുവരുത്തി പല തവണ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു.