US Indian Immigrants: അമേരിക്കയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു; എത്തിയത് 112 അനധികൃത കുടിയേറ്റക്കാർ
US Indian Immigrants Arrived: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനവും ഇന്ത്യയിലെത്തി. ഞായറാഴ്ച രാത്രി ലാൻഡ് ചെയ്ത വിമാനത്തിൽ 112 പേരാണ് ഉണ്ടായിരുന്നത്.

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം അമേരിക്കയിൽ നിന്ന് അമൃത്സറിൽ ലാൻഡ് ചെയ്തു. 112 ഇന്ത്യക്കാരാണ് വിമാനത്തിൽ ഉള്ളത്. ഞായറാഴ്ച രാത്രിയാണ് വിമാനം ലാൻഡ് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനിടെ അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി എത്തിയ മൂന്നാമത്തെ വിമാനമാണ് ഇത്. ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റതിന് ശേഷമാണ് അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിച്ചത്.
യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ എയർക്രാഫ്റ്റ് ഞായറാഴ്ച രാത്രി 10.03ഓടെ അമൃത്സർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന വരിൽ 44 പേർ ഹരിയാനക്കാരായിരുന്നു. 33 പേർ ഗുജറാത്തിൽ നിന്നും 31 പേർ പഞ്ചാബിൽ നിന്നും ഉള്ളവരായിരുന്നു. ഉത്തർ പ്രദേശിൽ നിന്ന് രണ്ട് പേരും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഓരോരുത്തരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ ചിലരെ സ്വീകരിക്കാൻ അവരുടെ കുടുംബവും എത്തിയിരുന്നു. ഇമിഗ്രേഷനും വെരിഫിക്കേഷനും അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങി.
Also Read: US Indian Immigrants: യുഎസ് നാടുകടത്തൽ തുടരുന്നു; രണ്ടാമത് വിമാനം 119 പേരുമായി അമൃത്സറിലെത്തി
ശനിയാഴ്ച രാത്രി 11.40ഓടെയാണ് അമേരിക്കയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തിയത്. ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ എന്ന വിമാനത്തിൽ 119 കുടിയേറ്റക്കാരെ ഫെബ്രുവരി 15 രാത്രി 11.40ഓടെ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലെത്തിച്ചു. ജമ്മു കശ്മീർ, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാണ് ഈ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ. പഞ്ചാബിൽ നിന്നുള്ളവരാണ് ഈ വിമാനത്തിൽ കൂടുതലുണ്ടായിരുന്നത്. 67 പഞ്ചാബികളാണ് വിമാനത്തിലുള്ളത്. 33 പേർ ഹരിയാനക്കാര്‍. ഇവർക്കൊപ്പം എട്ട് ഗുജറാത്തികളും മൂന്ന് ഉത്തര്‍ പ്രദേശ് സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു മഹാരാഷ്ട്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും രണ്ട് പേര്‍ വീതവും ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തർ വീതവും കഴിഞ്ഞ ദിവസം തിരികെയെത്തി.
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലെത്തിയത് ഈ മാസം അഞ്ചിനായിരുന്നു. അന്ന് 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ കൈവിലങ്ങണിയിച്ച് എത്തിച്ചത് വലിയ വിവാദമായിരുന്നു. കുടിയേറ്റക്കാരോട് അനുഭാവപൂർണമായ സമീപനമുണ്ടാവണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.