POCSO Case: നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്നാട്ടിൽ സ്കൂൾ അടിച്ചുതകർത്തു
Tamil Nadu School Vandalised: പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രകോപിതരായ വിദ്യാർത്ഥിനിയുടെ വീട്ടുക്കാരും നാട്ടുക്കാരും ചേർന്ന് സ്കൂൾ അടിച്ചുതകർത്തു. അക്രമത്തിൽ ക്ലാസ്മുറികളിലെ ഫര്‍ണീച്ചറുകളും സ്‌കൂളിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചുതകർത്തു.

ചെന്നൈ: തമിഴ്നാട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് അടക്കം നാല് പേർ പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ സിബിഎസ്ഇ സ്കൂളിലാണ് സംഭവം. പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രകോപിതരായ വിദ്യാർത്ഥിനിയുടെ വീട്ടുക്കാരും നാട്ടുക്കാരും ചേർന്ന് സ്കൂൾ അടിച്ചുതകർത്തു. അക്രമത്തിൽ ക്ലാസ്മുറികളിലെ ഫര്‍ണീച്ചറുകളും സ്‌കൂളിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
ഉച്ച ഭക്ഷണ സമയത്ത് ക്ലാസ് മുറിയിൽ തനിച്ചിരുന്ന പെൺകുട്ടിയോട് പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് വസന്ത് കുമാർ മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ സ്കൂൾ വിട്ട് വീട്ടിലെത്തിയ പെൺകുട്ടി ഇക്കാര്യം വീട്ടുക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ മാതാപിതാക്കൾ നാട്ടുക്കാരെയും കൂട്ടി സ്കൂളിൽ എത്തി വസന്ത് കുമാറിനെ മർദിച്ചു. കല്ലേറിൽ സ്കൂളിലെ ജനൽ ചില്ലുകൾ തകർന്നു. ഒടുവില്‍ സംഭവസ്ഥലത്ത് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ആക്രമണത്തിൽ വസന്ത് കുമാറിന്റെ കാറും പ്രതിഷേധക്കാർ മറിച്ചിട്ടു.തിരുച്ചിറപ്പള്ളി-ദിണ്ടിഗല്‍ റോഡും ഇവർ ഉപരോധിച്ചു. സ്കൂൾ പ്രിൻസിപ്പലിനെയും ഭർത്താവ് വസന്ത് കുമാറിനെയും അറസ്റ്റ് ചെയ്യണമന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്കൂൾ അടച്ചുപൂട്ടണമെന്ന് പറഞ്ഞ് പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവി സെല്‍വനാഗരത്‌നത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് എസ്.പി. പ്രതിഷേധക്കാരുമായി സംസാരിക്കുകയും പ്രതികള്‍ക്കെതിരേ കനത്ത നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് സ്കൂൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യത്തിൽ വസന്തകുമാർ ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് കയറിപ്പോകുന്നത് കണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇയാളെയും പ്രധാനാധ്യപികയായ ഭാര്യയേയും സ്കൂൾ ജീവനക്കാരായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നാണ് വിവരം. ഇയാൾക്കായി തിരിച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടിക്ക് കൌൺസിലിങ് നൽകുമെന്നും തിരുച്ചിറപ്പള്ളി എസ്പി സെൽവ നാഗരത്നം പറഞ്ഞു. സ്കൂൾ ഇനി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ നിലപാട്.