M K Stalin: അടുക്കാൻ മടിച്ച പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുകൂട്ടി സ്റ്റാലിൻ; നടന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശക്തിപ്രകടനം
Chennai Delimitation Protest Meeting: മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയത് സ്റ്റാലിനാണ്. പിന്നാലെ ഇതിൻ്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തിരുന്നു. നിലവിലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിധി നിർണ്ണയത്തെ എല്ലാ സംസ്ഥാനങ്ങളും എതിർക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.

ചെന്നൈ: അതിർത്തി നിർണ്ണയം നീതിപൂർവ്വം നടക്കുന്നതുവരെ തന്റെ ഡിഎംകെ സർക്കാർ പോരാട്ടം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഈ വിഷയത്തിൽ ചെന്നൈയിൽ നടന്ന ആദ്യ സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ കേരളം, പഞ്ചാബ്, തെലങ്കാന മുഖ്യമന്ത്രിമാർ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരും പങ്കെടുത്തു. പരസ്പരം അടുക്കാൻ മടിച്ചു നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുകൂട്ടികൊണ്ടാണ് സ്റ്റാലിൻ ചെന്നൈയിൽ യോഗം നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശക്തിപ്രകടനം തന്നെയാണ് ചെന്നൈയിൽ അരങ്ങേറിയത്.
മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയത് സ്റ്റാലിനാണ്. പിന്നാലെ ഇതിൻ്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തിരുന്നു. “നിലവിലെ ജനസംഖ്യയ്ക്ക് അനുസൃതമായി മണ്ഡലങ്ങളുടെ പരിധി നിർണ്ണയം നടക്കരുത്. നാമെല്ലാവരും അതിനെ എതിർക്കുന്നതിൽ ഉറച്ചുനിൽക്കണം… പാർലമെന്റിലെ ജനപ്രതിനിധികളുടെ എണ്ണം കുറയുന്നതോടെ, നമ്മുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള നമ്മുടെ ശക്തി കുറയും,” അദ്ദേഹം യോഗത്തിൽ പറഞ്ഞു.
നിലവിലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിധി നിർണ്ണയത്തെ എല്ലാ സംസ്ഥാനങ്ങളും എതിർക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു. കാരണം ശരിയായ ചർച്ച കൂടാതെ നിയമങ്ങൾ പാസാക്കപ്പെട്ടാൽ, വിദ്യാർത്ഥികൾക്ക് പ്രധാനപ്പെട്ട അവസരങ്ങൾ നഷ്ടപ്പെടും, കർഷകർക്ക് തിരിച്ചടി നേരിടേണ്ടിവരും, അദ്ദേഹം പറഞ്ഞു. ഭാഷാവിവാദത്തിൽ തമിഴ്നാടും കേന്ദ്രവും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ യോഗത്തിലും മാതൃഭാഷകളുടെ പ്രാധാന്യം സ്റ്റാലിൻ ഊന്നിപ്പറഞ്ഞു.
യോഗത്തിനെത്തിയ നേതാക്കളുടെ പേരുകൾ ഇംഗ്ലീഷിൽ കൂടാതെ അവരുടെ മാതൃഭാഷകളിലും രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലിഷ്, തമിഴ്, മലയാളം, ഹിന്ദി, പഞ്ചാബി എന്നീ അഞ്ച് ഭാഷകളിലായാണ് ഇവ രേഖപ്പെടുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 14 നേതാക്കളുടെ പങ്കാളിത്തത്തോടെയാണ് യോഗം നടന്നത്. സ്റ്റാലിൻ്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, സഹോദരി കനിമൊഴി എന്നിവരും യോഗത്തിൽ പങ്കെടുത്തു.