Tahawwur Rana: തഹാവൂർ റാണ ദക്ഷിണേന്ത്യയിലും എത്തി; കൊച്ചിയിൽ താമസിച്ചത് 24 മണിക്കൂർ, ബെംഗളൂരു സ്ഫോടനത്തിലും പങ്ക്
Tahawwur Rana Had Also Targeted Other Indian Cities: മുംബൈ ഭീകരാക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2008 നവംബർ 14 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഡൽഹി, അഹമ്മദാബാദ്, കൊച്ചി, മുംബൈ, യുപിയിലെ ഹാപുർ, ആഗ്ര തുടങ്ങിയ നഗരങ്ങളിൽ റാണ സന്ദർശനം നടത്തിയിരുന്നു.

മുംബൈ ആക്രമണത്തിന് സമാനമായി കൊച്ചി, ബെംഗളൂരു ഉൾപ്പടെ മറ്റ് നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് റാണ കൊച്ചി സന്ദർശനം നടത്തിയിരുന്നു. 2008ൽ നടന്ന ബെംഗളൂരു സ്ഫോടന പരമ്പര കേസിലും റാണയ്ക്ക് പങ്കുണ്ട്. എന്നാൽ, എൻഐഎയുടെ ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടികൾ റാണ നൽകുന്നില്ലെന്നാണ് വിവരം. ഡൽഹിക്ക് പുറത്തേക്ക് തെളിവെടുപ്പിനായി റാണയെ കൊണ്ടുപോയേക്കും. കൊച്ചിയിലും തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന.
2006 മുതൽ 2008 വരെയുള്ള കാലയളവിൽ തഹാവൂർ റാണയും ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും രാജ്യത്തെ മിക്ക നഗരങ്ങളും സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2008 നവംബർ 14 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഡൽഹി, അഹമ്മദാബാദ്, കൊച്ചി, മുംബൈ, യുപിയിലെ ഹാപുർ, ആഗ്ര തുടങ്ങിയ നഗരങ്ങളിൽ റാണ സന്ദർശനം നടത്തിയിരുന്നു. ലഷ്കറെ തയിബയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും, പ്രധാനപ്പെട്ട ഉദ്ദേശങ്ങൾ തിരിച്ചറിയാനും ലക്ഷ്യമിട്ടായിരുന്നു റാണയുടെ സന്ദർശനങ്ങൾ.
2008 ജൂലൈ 25ൽ നടന്ന ബെംഗളൂരു സ്ഫോടന പരമ്പര കേസിൽ റാണയ്ക്കുള്ള പങ്ക് എൻഐഎയ്ക്ക് നേരത്തെ അറിവുള്ളതാണ്. കൂടാതെ 2008 സെപ്റ്റംബറിലെ ഭീകരവാദ സംഘടനകളിലേക്ക് കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും റാണയ്ക്ക് പങ്കുണ്ട്. കശ്മീരിലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കേരളത്തിൽ നിന്ന് നാല് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. കേരളത്തിലെയും കർണാടകയിലെയും ഈ കേസുകളിൽ സംസ്ഥാന ഏജൻസികളും റാണയെ ചോദ്യം ചെയ്‌തേക്കും. ലഷ്കറെ തയിബയുടെ ഗൾഫിലെ പ്രധാനിയുമായുള്ള ബന്ധവും എൻഐഎ ചോദ്യം ചെയ്യും.
ALSO READ: വഖഫ് വിഷയത്തിൽ സംഘർഷം; ബംഗാളിൽ ട്രെയിനിന് നേരെ കല്ലേറ്, മുർഷിദാബാദിൽ നിരോധനാജ്ഞ
അതേസമയം, തഹാവൂർ റാണയെ എല്ലാ 24 മണിക്കൂറിലും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും, ഒന്നിടവിട്ട ദിവസങ്ങളിൽ അഭിഭാഷകനെ കാണാൻ അനുവദിക്കുകയും ചെയ്യും. ഒരു പേന മാത്രമാണ് റാണയ്ക്ക് ഉപയോഗിക്കാൻ അനുമതി ഉള്ളത്. ഇന്നലെ (വെള്ളിയാഴ്ച) മൂന്ന് മണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടികൾ റാണയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് വിവരം.