Citizenship Act: പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി
Section 6A of Citizenship Act: 1966 ജനുവരി ഒന്നിന് മുമ്പ് ബംഗ്ലാദേശിൽ നിന്ന് അസമിലേക്ക് കടന്ന എല്ലാ കുടിയേറ്റക്കാർക്കുമാണ് വകുപ്പ് 6A പൗരത്വം അനുവദിച്ചിരിക്കുന്നത്. കൂടാതെ 1966 ജനുവരി ഒന്നിനും 1971 മാർച്ച് 24നും ഇടയിൽ അസമിൽ പ്രവേശിച്ച കുടിയേറ്റക്കാരെയാണ് ഇന്ത്യൻ പൗരന്മാരായി കണക്കാക്കി കോടതി ഉത്തരവിറക്കിയിരിക്കുന്നത്.

ന്യൂൽഹി: അസമിലെ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന സുപ്രധാന പൗരത്വ നിയമത്തിന്റെ സാധുത ശരിവെച്ച് സുപ്രീംകോടതി. 1966 ജനുവരി ഒന്നിന് മുമ്പ് ബംഗ്ലാദേശിൽ നിന്ന് അസമിലേക്ക് കടന്ന എല്ലാ കുടിയേറ്റക്കാർക്കുമാണ് വകുപ്പ് 6A പൗരത്വം അനുവദിച്ചിരിക്കുന്നത്. കൂടാതെ 1966 ജനുവരി ഒന്നിനും 1971 മാർച്ച് 24നും ഇടയിൽ അസമിൽ പ്രവേശിച്ച കുടിയേറ്റക്കാരെയാണ് ഇന്ത്യൻ പൗരന്മാരായി കണക്കാക്കി കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദ്രേഷ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വ്യവസ്ഥയുടെ സാധുത ശരിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് പർദിവാല മാത്രമാണ് ഉത്തരവിൽ വിയോജിപ്പ് പ്രകടിപ്പിച്ചത്.
1971ന് മുൻപ് അസമിലെത്തിയ കുടിയേറ്റക്കാരെ പൗരത്വത്തിന് പരിഗണിക്കാൻ അനുവദിക്കുന്ന 1955ലെ പൗരത്വ നിയമത്തിലെ ആറാം വകുപ്പ് ഭരണഘടനാ അനുസൃതമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അസം കരാർ നിയമവിരുദ്ധ കുടിയേറ്റ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരമാണെന്നും ആറ് എ വകുപ്പ് അതിന് നിയമനിർമ്മാണത്തിലൂടെ കണ്ടെത്തിയ പരിഹാരമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തൻ്റെ വിധിന്യായത്തിൽ വ്യക്തമാക്കി.
അതിനാൽ ഈ വ്യവസ്ഥ നടപ്പിലാക്കാൻ പാർലമെൻ്റിന് നിയമനിർമ്മാണ ശേഷിയുണ്ടെന്ന് ഭൂരിപക്ഷ ബെഞ്ച് പറഞ്ഞു. പ്രാദേശിക ജനതയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും കുടിയേറ്റമെന്ന മാനുഷിക പ്രശ്നവും ഒരുപോലെ കൈകാര്യം ചെയ്യുന്നതിനാണ് വകുപ്പ് ആറ് എ നടപ്പിലാക്കിയതെന്നും ഭൂരിപക്ഷ ബെഞ്ച് ചൂണ്ടികാട്ടി.
UPDATING….