Supreme Court: ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
Supreme Court about president powers: രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നും വൈകിയാൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ന്യൂഡൽഹി: രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലുകളിൽ ആദ്യമായി സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. ബില്ലുകളിൽ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.തമിഴ്നാട് ഗവർണർ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ്മാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിനിന്റേതാണ് നിര്‌ദ്ദേശം.
നിയമസഭയിൽ പാസാക്കി അംഗീകാരത്തിനായി രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നും വൈകിയാൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. തീരുമാനം വൈകിയാൽ കാരണം സംസ്ഥാന സർക്കാരിനെ രേഖമൂലം അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രപതി അനുമതി നിഷേധിച്ചാൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാം. ഓർഡിനൻസുകളിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും നിർദേശിച്ചു.
ആർട്ടിക്കിൾ 201 അനുസരിച്ച്, ഒരു ബിൽ ഗവർണർ മാറ്റിവയ്ക്കുമ്പോൾ , രാഷ്ട്രപതി ബില്ലിന് സമ്മതം നൽകുകയോ അല്ലെങ്കിൽ അതിനുള്ള സമ്മതം നിഷേധിക്കുകയോ ചെയ്യും. എന്നിരുന്നാലും, ഭരണഘടനയിൽ ഒരു സമയപരിധിയും നൽകിയിട്ടില്ല. ഇതാദ്യമായാണ് സമയപരിധി നിശ്ചയിക്കുന്നത്.
തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍.എന്‍. രവിയുടെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന്റെ ഹർജി പരിഗണിച്ച കോടതി ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു.
സർക്കാർ പാസാക്കിയ ബില്ലുകൾ പിടിച്ച് വയ്ക്കുന്നത് ശരിയല്ലെന്നും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു
ഗവർണറുടെ നടപടികൾ ഭരണഘടനയ്ക്കും ജനാധിപത്യ മാനദണ്ഡങ്ങൾക്കും അനുസരിച്ചാകണം. ജനങ്ങളുടെ ക്ഷേമമാണ് ഗവർണറുടെ പ്രധാന ലക്ഷ്യമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ഭരണഘടന തലവൻ എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കാതെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് ഗവർണർ ശ്രമിക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.