Workplace Reprimand: ‘തൊഴിലുടമയോ മേലുദ്യോഗസ്ഥനോ ജീവനക്കാരെ ശാസിക്കുന്നത് ക്രിമിനൽ കുറ്റമല്ല’; സുപ്രീംകോടതി
Supreme Court on Workplace Reprimand: തൊഴിൽ ഉടമയോ മേലുദ്യോഗസ്ഥനോ ജീവനക്കാരുടെ പ്രകടനത്തെ ചോദ്യം ചെയ്തില്ലെങ്കിൽ അത് തെറ്റായ ഒരു മാതൃകയാണ് സൃഷ്ടിക്കുക എന്നും സുപ്രീം കോടതി പറഞ്ഞു.

തൊഴിലുടമയോ മേലുദ്യോഗസ്ഥനോ ജോലി സംബന്ധമായ വിഷയങ്ങളിൽ ജീവനക്കാരെ ശാസിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. ഐപിസി 504-ാം വകുപ്പ് പ്രകാരം ‘സമാധാനം തകർക്കാൻ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശ’ത്തോടെയുള്ള മനഃപൂർവമുള്ള അപമാനമായി ഇതിനെ കാണാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
504-ാം വകുപ്പ് പ്രകാരം ഒരാൾ ശിക്ഷിക്കപ്പെടുകയാണെങ്കിൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. എന്നാൽ ശാസന ജോലി സ്ഥലത്തെ അച്ചടക്കവും ചുമതലകളുടെ നിർവഹണവുമായി ബന്ധപ്പെട്ടതാണെങ്കിൽ അത് കുറ്റകരമല്ല. തൊഴിൽ ഉടമയോ മേലുദ്യോഗസ്ഥനോ ജീവനക്കാരുടെ പ്രകടനത്തെ ചോദ്യം ചെയ്തില്ലെങ്കിൽ അത് തെറ്റായ ഒരു മാതൃകയാണ് സൃഷ്ടിക്കുക എന്നും സുപ്രീം കോടതി പറഞ്ഞു.
ALSO READ: യുഎസ് നാടുകടത്തുന്നവരെ എന്തിന് പഞ്ചാബിൽ ഇറക്കുന്നു? രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം
മോശം പ്രകടനങ്ങൾ ചോദ്യം ചെയ്തില്ലെങ്കിൽ മറ്റ് ജീവനക്കാരും സമാനമായി പെരുമാറാൻ കാരണമാകും എന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ജീവനക്കാരിയെ ശാസിച്ച സംഭവത്തിൽ സെക്കന്ദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പേഴ്‌സൻസ് വിത്ത് ഇന്റലക്ച്വൽ ഡിസബിലിറ്റീസ് ഡയറക്റ്റർക്കെതിരെ നൽകിയ കേസ് റദ്ധാക്കികൊണ്ടാണ് കോടതി നിരീക്ഷണം.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡിന് ശേഷമുള്ള ചില മാനസിക ബുദ്ധിമുട്ടുകൾ തനിക്ക് ഉണ്ടായിരുന്നുവെന്നും, എന്നാൽ ഡയറക്ടർ ഇതൊന്നും കണക്കിലെടുക്കാതെ തന്നെ വിമർശിച്ചു എന്നുമാണ് പരാതിക്കാരിയുടെ ആരോപണം. എന്നാൽ, ഇതിൽ ക്രിമിനൽ കുറ്റം ചുമത്താൻ തക്ക ശാസന ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.