RJD’S Tej Pratap Yadav: ‘നൃത്തം ചെയ്തില്ലെങ്കിൽ സസ്പെൻഷൻ’; പൊലീസുകാരനെ ഭീക്ഷണിപ്പെടുത്തി ലാലു പ്രസാദിന്റെ മകൻ, വിഡിയോ
RJD'S Tej Pratap Yadav: ആളുകളുടെ വസ്ത്രങ്ങളിൽ കളർ പൂശി അത് വലിച്ച് കീറുനന 'കുർത്ത ഫാദ്' എന്ന പരിപാടിയിലും തേജ് പങ്കെടുത്തിരുന്നു. അനുയായികളിൽ ഒരാളെ നിലത്ത് തള്ളിയിട്ട് അയാളുടെ എതിർപ്പ് വകവയ്ക്കാതെ പാന്റ് വലിച്ച് കീറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ഹോളി ആഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനോട് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജ് പ്രദാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബിഹാറിലെ പാറ്റ്നയിലുള്ള തേജ് പ്രതാപ് യാദവിന്റെ ഔദ്യോഗിക വസതിയിൽ ആർജെഡി പ്രവർത്തകരോടൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ‘കോൺസ്റ്റബിൾ ദീപക്, ഞാൻ ഒരു പാട്ട് വയ്ക്കാം. അതിന് നൃത്തം ചെയ്യണം, ഇല്ലെങ്കിൽ സസ്പെൻഡ് ചെയ്യും’ എന്നാണ് തേജ് പ്രതാപ് യാദവ് പറയുന്നത്. ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്.
വിഡിയോ
VIDEO | A policeman was seen dancing on the instruction of RJD leader Tej Pratap Yadav during Holi celebration at his residence in Patna. #tejpratapyadav #Holi #Patna pic.twitter.com/oCIP0kL03r
— Press Trust of India (@PTI_News) March 15, 2025
ആർജെഡി തലവനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജ് പ്രതാപ് യാദവ്. ആളുകളുടെ വസ്ത്രങ്ങളിൽ കളർ പൂശി അത് വലിച്ച് കീറുനന ‘കുർത്ത ഫാദ്’ എന്ന പരിപാടിയിലും തേജ് പങ്കെടുത്തിരുന്നു. അനുയായികളിൽ ഒരാളെ നിലത്ത് തള്ളിയിട്ട് അയാളുടെ എതിർപ്പ് വകവയ്ക്കാതെ പാന്റ് വലിച്ച് കീറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വിഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ആർജെഡി നേതാവിന് നേരെ ഉയരുന്നത്. ബിഹാർ മുഖ്യമന്ത്രി വിജയ് കുമാർ സിൻഹ തേജ് പ്രതാപ് യാദവിനെതിരെ രംഗത്തെത്തി. ഭരണഘടനയെ അപമാനിക്കുക, നിയമം ലംഘിക്കുക, ഭരണഘടന പദവിയിലുള്ളവരെ കളിയാക്കുക തുടങ്ങിയവ ആർജെഡിയുടെ സംസ്കാരമാണെന്ന് അദ്ദേഹം വിമർശിച്ചു.
ബിഹാർ മാറി കഴിഞ്ഞു. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്ന് ലാലു കുടുംബം മനസ്സിലാക്കണമെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു. ഇവരെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനവാല പറഞ്ഞു. അച്ഛൻ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നിയമം വളച്ചൊടിച്ചു. അത് പോലെ തന്നെയാണ് മകനും. നിയമം പാലിക്കുന്നവരെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഷെഹസാദ് വിമർശിച്ചു.