Fishermen: ശ്രീലങ്കൻ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ദിവസവും 500 രൂപ ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി
Daily Aid For Fishermen Family: ശ്രീലങ്കൻ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം. ദിവസം 500 രൂപ വച്ച് ഇവർക്ക് ധനസഹായം നൽകുമെന്ന് മന്ത്രി കെ ലക്ഷ്മിനാരായണൻ അറിയിച്ചു.

ശ്രീലങ്കൻ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ദിവസവും 500 രൂപ ധനസഹായം നൽകുമെന്ന് പുതുച്ചേരി പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ലക്ഷ്മിനാരായണൻ. ബുധനാഴ്ച നിയമസഭയിൽ വച്ചാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയത്. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ശ്രീലങ്കൻ നാവികസേനയുടെ നടപടിക്കിടെ ഒരു മത്സ്യത്തൊഴിലാളിയുടെ ബോട്ട് കണ്ടുകെട്ടിയിരുന്നു. കരൈക്കലിൽ നിന്നുള്ള ഈ മത്സ്യത്തൊഴിലാളിക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. പുതുച്ചേരി ഫിഷറീസ് ആൻഡ് ഫിഷർമാൻ വെൽഫെയർ വകുപ്പിൻ്റെ പേരിലാണ് ഈ ബോട്ട് രജിസ്റ്റർ ചെയ്തിരുന്നത്. ഈ ബോട്ട് കണ്ടുകെട്ടിയത് കൊണ്ട് തന്നെ മത്സ്യത്തൊഴിലാളിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായെന്നും ജീവിതോപാധി ഇല്ലാതായെന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാനാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.
വയനാട് ദുരന്തത്തിൽ അമിത് ഷാ
വയനാട് ദുരന്തബാധിതർക്കായി 530 കോടിയുടെ ധനസഹായം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തിന് നൽകിയ 530 കോടിയിൽ 36 കോടി രൂപ ഇതുവരെ ചിലവഴിച്ചിട്ടില്ല. 2219 കോടി രൂപയുടെ ധനസഹായമാണ് പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടതെന്നും മാനദണ്ഡങ്ങൾ പിന്തുടർന്ന് തുടർസഹായം നൽകുമെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.
ദുരന്തസമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ട് വഴി 215 കോടി രൂപയും മന്ത്രിതല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പിന്നീട് 153 കോടി രൂപയും സഹായമായി കേരളത്തിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രന്തമേഖലയിലെ അവശിഷ്ടങ്ങൾ മാറ്റാൻ നൽകിയ 36 കോടി രൂപ ഇതുവരെ സംസ്ഥാനം ചിലവഴിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഈ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലായി ഉണ്ടായ ഉരുളുപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക കണക്ക്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സർക്കാർ ഈ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചത്.