Jammu And Kashmir: പുതിയ മന്ത്രിസഭ രൂപീകരണം; ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു
President's Rule Revoked In Jammu And Kashmir: രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലാണ് ഒമർ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, JKNC വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുല്ല (Image Credits: PTI)
ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി (President’s Rule In Jammu And Kashmir) ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സാഹചര്യത്തിലാണ് നടപടി. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. 10 വർഷം മുമ്പ് 2014 ൽ ആണ് ജമ്മു കശ്മീരിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണ് കഴിഞ്ഞുപോയത്.
ജമ്മു കശ്മീരിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കാനിരിക്കെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചിരിക്കുന്നത്. ഒമർ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലാണ് ഒമർ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ALSO READ: ഒമർ അബ്ദുള്ള അടുത്ത മുഖ്യമന്ത്രി?; ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക്
മിക്ക എക്‌സിറ്റ് പോളുകളും ഫോട്ടോ ഫിനിഷ് പ്രവചിച്ച ജമ്മു കശ്മീരിൽ, നാഷണൽ കോൺഫറൻസ് പാർട്ടിയുടെ ആവേശകരമായ തിരിച്ചുവരവാണ് കാണാനായത്. പാർട്ടി 41 സീറ്റുകളിലാണ് വിജയിച്ചത്. സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റുകൾ നേടി. മുൻപ് 2014ലാണ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസിന് വെറും 12 സീറ്റുകളിലും നാഷണൽ കോൺഫറൻസിന് 15 സീറ്റുകളുമാണ് നേടാനായത്. 28 സീറ്റുകളിൽ പിഡിപിയും 25 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. ഇരു പാർട്ടികളും ചേർന്ന് സഖ്യമുണ്ടാക്കിയാണ് പിന്നീട് സംസ്ഥാനം ഭരിച്ചത്.
2019ൽ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ആ തീരുമാനം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച് കാണുന്നുണ്ട്. 2014നെ അപേക്ഷിച്ച് ബിജെപിക്ക് കാര്യമായ നഷ്ടമുണ്ടായില്ലെങ്കിലും പിഡിപിയ്ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയത്.