രാത്രിയായാലും സ്ത്രീകളെ അറസ്റ്റ് ചെയ്യാം; നിർണായക വിധിയുമായി മദ്രാസ് ഹൈക്കോടതി
ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, എം ജ്യോതിരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.

ചെന്നൈ : സുര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന നിയമം തിരുത്തി മദ്രാസ് ഹൈക്കോടതി. സൂര്യാസ്തമയത്തിന് ശേഷം സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിയമപരമായ നിയന്ത്രണങ്ങൾ നിർബന്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, എം ജ്യോതിരാമൻ എന്നിവരടങ്ങിയ മധുരൈ ഡിവിഷൻ ബഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. സിആർപിസി സെക്ഷൻ 46(4) പ്രകാരമുള്ള വകുപ്പിൻ്റെ കീഴിലുള്ള അസാധാരണമായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഹൈക്കോടി അറിയിച്ചു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ മജിസ്‌ട്രേറ്റിൽ നിന്നും മുൻകൂർ അനുമതി നേടിയതിനുശേഷം മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നത് ക്രമസമാധാന പാലനത്തിന് അനുയോജ്യമല്ല. ഇത്തരമൊരു കർശനമായ നിയമം പോലീസ് ഉദ്യോഗസ്ഥരെ അവരുടെ ഡ്യൂട്ടി ഫലപ്രദമായി നിർവഹിക്കുന്നതിൽ നിന്നും തടയുമെന്ന് കോടതി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സിആർപിസിയിലെ സെക്ഷൻ 46(4) ഗുണകരമാണെങ്കിലും, അത് നിർബന്ധമാണെന്ന് വിധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
നേരത്തെ ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതി പോലീസിനോട് ഉചിതമായ മാർഗനിർദേശങ്ങൾ രൂപീകരക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് തമിഴ്നാട് ഡിജിപി സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ മാർഗനിർദേശങ്ങൾ നേരത്തെ ഉണ്ടായിരുന്ന നിയമപരമായ നിയന്ത്രണങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്തിരുന്നത്. അതേസമയം ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പോലീസ് സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമാണെന്നുള്ള വ്യക്തത ഡിജിപിയുടെ മാർനിർദേങ്ങളിൽ ഇല്ല.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ സിംഗിൾ ജഡ്ജി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പോലീസ് ഇൻസ്പെക്ടറും ഒരു സബ് ഇൻസ്പെക്ടറും ഒരു ഹെഡ് കോൺസ്റ്റബിളും സമർപ്പിച്ച മൂന്ന് അപ്പീൽ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. മധുര സ്വദേശിനിയായ വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്യുമ്പോൾ സെക്ഷൻ 46(4) പ്രകാരം മാനദണ്ഡം ലംഘിച്ചതിന് അപ്പീലുകൾ നൽകുന്നതിനെതിരെ വകുപ്പുതല നടപടി ആരംഭിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പോലീസ് ഇൻസ്പെക്ടറും ഒരു സബ് ഇൻസ്പെക്ടറും ഒരു ഹെഡ് കോൺസ്റ്റബിളും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.