Pinarayi Vijayan about Empuraan: ‘എമ്പുരാൻ കമ്മ്യൂണിസ്റ്റ് സിനിമയല്ല, ആർഎസ്എസ് സ്വയം സെൻസർ ബോർഡാവുന്നു’; മുഖ്യമന്ത്രി
Pinarayi Vijayan about Empuraan: സിനിമ ഒരു വ്യവസായമാണ്. ആയിരക്കണക്കിനാളുകൾ ജോലി ചെയ്യുന്നു. അതിൻ്റെ ചിറകുകൾ അരിയുന്നത് ആ തൊഴിലാളികളെ വേദനപ്പിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മധുര: എമ്പുരാന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എമ്പുരാൻ കമ്മ്യൂണിസ്റ്റ് സിനിമ അല്ല, രാഷ്ട്രീയ സിനിമ പോലുമല്ല. ഒരു കൊമേഴ്ഷ്യൽ സിനിമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും അതിലെ സീനുകൾ വെട്ടിമാറ്റണമെന്ന് ചിലർ ആവശ്യപ്പെടുകയാണ്. ആർഎസ്എസ് സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡാവുകയാണെന്നും അദ്ദേഹം വിമർശിച്ചു. മധുരയിലെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ സമാപന വേദിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ ഒരു വ്യവസായമാണ്. ആയിരക്കണക്കിനാളുകൾ ജോലി ചെയ്യുന്നു. അതിൻ്റെ ചിറകുകൾ അരിയുന്നത് ആ തൊഴിലാളികളെ വേദനപ്പിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിലയിടങ്ങളിൽ കമ്മ്യൂണിസ്റ്റുകളും ആക്രമിക്കപ്പെടുന്നു. നാളെ ഇത് എല്ലാവരുടെ നേരെയും വരുമെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വിഭജന രാഷ്ട്രീയമാണെന്നും അദ്ദേഹം വിമർശിച്ചു. കേരള തീരത്ത് ഹിന്ദുവും മുസ്ലീമും മത്സ്യത്തൊഴിലാളികളുമെല്ലാം ഒരേ പ്രശ്നമാണ് നേരിടുന്നത്. എന്നാൽ അതിലേക്ക് വെറുപ്പ് പടർത്തി എല്ലാവരെയും ഭിന്നിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വഖഫ് മണിപ്പൂർ വിഷയവും അദ്ദേഹം പാർട്ടി കോൺഗ്രസിൽ ഉയർത്തി.
ആറ് ദിവസം നീണ്ടുനിന്ന സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനാണ് മധുരയിൽ സമാപിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസ് സിപിഎം ചരിത്രത്തിലെ നാഴിക കല്ലാകുമെന്ന് എം എ ബേബി പറഞ്ഞു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ മലയാളിയാണ് എംഎ ബേബി. പിബിയില്‍ നിന്നുള്ള എട്ട് പേരാണ് എംഎ ബേബിയെ അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള അഞ്ച് അംഗങ്ങള്‍ എതിര്‍ത്തു.