Karnataka Superstition: പനി മാറാന്‍ അഗര്‍ബത്തികള്‍ കൊണ്ട് പൊള്ളിച്ച് ചികിത്സ, കുരുന്നിന് ദാരുണാന്ത്യം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
Karnataka's Koppal Incident: ഒറ്റപ്പെട്ട സംഭവമല്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. വിത്തലാപൂരിലും പരിസര പ്രദേശങ്ങളിലും നടത്തിയ ഫീൽഡ് സന്ദർശനത്തില്‍ ഇത്തരത്തില്‍ കുറഞ്ഞത് 18 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍

ബെംഗളൂരു: പനി മാറുന്നതിന് ചികിത്സ തേടുന്നതിന് പകരം, അഗര്‍ബത്തികള്‍ കൊണ്ട് നടത്തിയ ‘സ്വയം ചികിത്സയില്‍’ കുരുന്നിന് ദാരുണാന്ത്യം. കര്‍ണാടകയിലെ കൊപ്പലിലാണ് സംഭവം. അന്ധവിശ്വാസത്തെ തുടര്‍ന്ന് മാതാപിതാക്കളാണ് അഗര്‍ബത്തികള്‍ കൊണ്ട് പൊളിച്ചത്. കഴിഞ്ഞ മാസം കൊപ്പല്‍ ജില്ലയിലെ വിത്തലാപൂർ ഗ്രാമത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞാണ് മരണപ്പെട്ടത്. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കുട്ടിയുടെ പനി ചികിത്സിക്കാൻ അമ്മ അഗർബത്തി ഉപയോഗിച്ചിരുന്നു. അഗര്‍ബത്തിയിലെ ചാരത്തിലൂടെ ദൈവാനുഗ്രഹം ലഭിക്കുമെന്നും, ഇത് രോഗശാന്തിയിലേക്ക് നയിക്കുമെന്നുമായിരുന്നു അവരുടെ വിശ്വാസം. എന്നാല്‍ കുഞ്ഞ് മരണപ്പെട്ടതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. വിത്തലാപൂരിലും പരിസര പ്രദേശങ്ങളിലും നടത്തിയ ഫീൽഡ് സന്ദർശനത്തില്‍ ഇത്തരത്തില്‍ കുറഞ്ഞത് 18 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




ചിലത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും, ചിലത് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പ്രദേശത്ത് അന്ധവിശ്വാസം ശക്തി പ്രാപിക്കുന്നുവെന്നും സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അഗര്‍ബത്തി ഉപയോഗിച്ച് പൊള്ളിക്കുന്നത് രോഗം ഭേദമാക്കാനും ദൈവങ്ങളെ പ്രീതിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രദേശവാസികളുടെ അന്ധവിശ്വാസം.
Read Also : Mehul Choksi: 13,500 കോടി, വായ്പാ തട്ടിപ്പ് കേസ്; മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ
ലോകം ശാസ്ത്ര, വൈദ്യശാസ്ത്ര രംഗങ്ങളില്‍ പുരോഗമിക്കുമ്പോള്‍, ഇവിടുത്തെ ചില ഗ്രാമങ്ങള്‍ ഇപ്പോഴും ദുരാചാരങ്ങളെ ആശ്രയിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രദേശവാസി പറഞ്ഞു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രാദേശവാസി ആവശ്യപ്പെട്ടു.
സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുണ്ട്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 18 സംഭവങ്ങളിലും ഉള്‍പ്പെട്ട മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് ആരോഗ്യവകുപ്പും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റും നിരീക്ഷണം ശക്തമാക്കി. ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കനകഗിരി താലൂക്ക് ഭരണകൂട ഉദ്യോഗസ്ഥർ വ്യക്തമാക്കി.