Pakistan Violates LoC Ceasefire: നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
Pakistan Violates Line of Control Ceasefire: ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയായാണ് വെടിനിർത്തൽ ലംഘനങ്ങൾ. കഴിഞ്ഞ ദിവസമുണ്ടായ ആക്രണത്തിൽ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് പാകിസ്ഥാൻ്റെ പ്രകോപനമുണ്ടാകുന്നത്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം വെടിവയ്പ്പിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് വെടിവയ്പ്പ് തുടരുന്നത്. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയായാണ് വെടിനിർത്തൽ ലംഘനങ്ങൾ. കഴിഞ്ഞ ദിവസമുണ്ടായ ആക്രണത്തിൽ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്തതായി അധികൃതർ അറിയിച്ചു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിക്കുന്നത്. പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.
അതിനിടെ ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുകയും പരസ്പരം പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ സമയം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ അതിർത്തി കടന്നുള്ള സന്ദർശനം പൂർണമായും വിലക്കിയിരിക്കുകയാണ്. സിംല കരാർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും ഇസ്ലാമാബാദ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.