India-Pakistan Clash: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പ്; തിരിച്ചടിച്ചതായി ഇന്ത്യ
India-Pakistan Clash In Line of Control: വ്യാഴാഴ്ച്ച രാത്രിയാണ് പാകിസ്ഥാൻ സൈന്യത്തിൻ്റെ ആക്രമണം നടന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ്റെ വെടിവയ്പ്പ്. ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് പാകിസ്ഥാൻ സൈന്യത്തിൻ്റെ ആക്രമണം നടന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.
അതേസമയം 1960-ൽ ഒപ്പുവച്ച സിന്ധു നദീജല കരാർ അനിശ്ചിതമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യ വ്യാഴാഴ്ച പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചു. പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതുസയ്ക്ക് കേന്ദ്ര ജലവിഭവ മന്ത്രാലയമാണ് കത്തയച്ചത്. ആദ്യ ഘട്ടമായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ട് വിജ്ഞാപനമിറക്കി.
തുടര്‍ച്ചയായി അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നതാണ് കരാറില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അക്രമണത്തിന് പിന്നാലെ ഇന്ത്യ അടച്ചു. 120 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന അട്ടാരി ചെക്ക് പോസ്റ്റ് അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന്റെ നിര്‍ണായക ഭാഗം കൂടിയാണിത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതികള്‍ പ്രധാനമായും കടന്നുവരുന്നത് ഇതുവഴിയാണ്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീരിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. കാശ്മീരിലെ ഉദ്ദംപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സൈനികന് ജീവൻ നഷ്ട്ടമായത്. ഹവീൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
വ്യാഴ്ഴ്ച പുലർച്ചെ ഉദ്ദംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ പരിശോധനക്കിടെ ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജണ്ടു അലി ഷെയ്ഖിന് ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.