Pahalgam Terrorists Attack: എത്ര പണം നൽകിയാലും പകരമാകില്ല..: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം
Pahalgam Terrorists Attack Compensation: പഹൽഗാമിനടുത്തുള്ള വിനോദസഞ്ചാര മേഖലയായ ബൈസരൻ താഴ്വരയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഭീകരർ ആക്രമണം നടത്തിയത്. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ, തുടരുകയാണ്.

ശ്രീനഗർ: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം നൽകും. എന്നാൽ പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബദു്ള്ള വ്യക്തമാക്കി. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പഹൽഗാമിലെ അതിക്രൂരമായ ഭീകരാക്രമണത്തിന് പിന്നാലെ താഴ്‌വരയിൽ നിന്ന് വിനോദ സഞ്ചാരികൾ പലായനം ചെയ്യുന്ന കാഴ്ച്ച ഹൃദയഭേദകമാണെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു. ഡിജിസിഎയും സിവിൽ ഏവിയേഷൻ മന്ത്രാലയവും അധിക വിമാനങ്ങൾ സംഘടിപ്പിക്കും. ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള എൻഎച്ച് -44 ഒരു ദിശയിലേക്ക് ഗതാഗതത്തിനായി ബന്ധിപ്പിച്ചിട്ടുണ്ട്. വിനോദസഞ്ചാര വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്ന തരത്തിൽ ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള ഗതാഗതം തടസ്സം നീക്കാൻ ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ചില സ്ഥലങ്ങളിലെ റോഡ് ഇപ്പോഴും അസ്ഥിരമായതിനാലാണ് യാത്രാതടസം അനുഭവിക്കേണ്ടി വരുന്നെന്നും അദ്ദേഹം എക്സിലൂടെ കുറിച്ചു.
പഹൽഗാമിനടുത്തുള്ള വിനോദസഞ്ചാര മേഖലയായ ബൈസരൻ താഴ്വരയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഭീകരർ ആക്രമണം നടത്തിയത്. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ, തുടരുകയാണ്. സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത സേനയാണ് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ പ്രവർത്തനം നടത്തുന്നത്. അക്രമണത്തെ തുടർന്ന് മറ്റ് വിനോദസഞ്ചാര മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെയും രേഖാചിത്രം സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണെന്ന് അന്വേഷ ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ ദൃക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.