Pahalgam Terrorist Attack: ‘തിരിച്ചടി ഉടൻ, സമയവും രീതിയും തീരുമാനിക്കാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം’; പ്രധാനമന്ത്രി നരേന്ദ്ര മോദി
Pahalgam Terrorist Attack: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം.

ന്യൂഡൽഹി: പഹൽഗാം ഭീകാരക്രമണത്തിന് തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരിച്ചടിയുടെ സമയവും രീതിയും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് നമ്മുടെ ദേശീയ ദൃഢനിശ്ചയമാണെന്നും ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി ആവർത്തിച്ച് ഉറപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ആഭ്യന്തരമന്ത്രി അമിത് ഷായും ആർഎസ്എസിന്റെ തലവൻ മോഹൻ ഭഗവതും പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
അതേസമയം ഐക്യരാഷ്ട്ര സംഘടനയില്‍ പാകിസ്താനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് യുഎന്നില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയും പണം നൽകി സഹായിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വിക്ടിംസ് ഓഫ് ടെററിസം അസോസിയോഷന്‍ നെറ്റ്വര്‍ക്കിന്റെ രൂപീകരണവേളയിലാണ് യോജ്‌ന പട്ടേലിന്റെ വിമര്‍ശനം.