Pahalgam Terrorist Attack: പഹൽഗാം ഭീകരാക്രമണം: ഒരു മരണം, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
Jammu Kashmir Pahalgam Terrorist Attack: ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഞെട്ടിപ്പിക്കുന്ന ഭീകരാക്രമണം നടന്നത്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 12 ലധികം പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് റാവുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിട്ടുണ്ട്. അതിക്രമം നടത്തിയത് ആരാണെങ്കിലും ഒരാളെയും വെറുതെ വിടില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തന്നെ ശ്രീനഗറിൽ എത്തുന്നതാണ്.
പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ആക്രമണത്തിന് പിന്നാലെ പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണിതെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് നൽകാനാവാത്ത തെറ്റാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്ത് ഭീകരരുടെ അജണ്ട നടപ്പാക്കില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാനാണ് നീക്കമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഹൃദയഭേദകമായ സംഭവം എന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിച്ചത്. ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഞെട്ടിപ്പിക്കുന്ന ഭീകരാക്രമണം നടന്നത്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അതീവ ദുഃഖിതനാണെന്ന് അമിത് ഷാ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് താൻ നിൽക്കുന്നതെന്നും, ഈ ഭീകരാക്രമണത്തിൽ കുറ്റകാരായവരെ ഒരിക്കലും വെറുതെ വിടില്ല, ഏറ്റവും ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ പ്രതികൾക്കെതിരെ ശക്തമായി നടപടിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.