Pahalgam Terrorist Attack: കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യത? കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
Tourist Spots in Kashmir closed: പഹൽഗാം ഭീകരാക്രമണത്തിൽ സിപ് ലൈൻ ഓപ്പറേറ്റർക്കും പങ്കുണ്ടെന്നാണ് വിവരം. ദൃക്സാക്ഷി ഋഷി ഭട്ട് ദേശീയ മാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ബൈസരൺവാലിയിലെ സിപ് ലൈൻ ഓപ്പറേറ്റർമാരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ശ്രീനഗർ: ജമ്മുകാശ്മീരിലെ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ച് സർക്കാർ. കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടയ്ക്കുന്നത്.
പഹൽഗാം ആക്രമണത്തെത്തുടർന്ന് തീവ്രവാദികളുടെ വീടുകൾ നശിപ്പിച്ചതിന് പ്രതികാരമായി വടക്കൻ, മധ്യ, തെക്കൻ കശ്മീരുകളിൽ ഭീകരവാദികൾ വീണ്ടും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തദ്ദേശീയരല്ലാത്ത റെയിൽവേ ജീവനക്കാരുടെ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ റെയിൽവേയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
പഹൽഗാം ആക്രമണത്തെത്തുടർന്ന് താഴ്‌വരയിലെ ചില സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയതായി കമ്മ്യൂണിക്കേറ്റർ ഇന്റർസെപ്റ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐ, ശ്രീനഗർ, ഗന്ധർബാൽ ജില്ലകളിലെ തദ്ദേശീയരല്ലാത്ത വ്യക്തികൾ, സിഐഡി ഉദ്യോഗസ്ഥർ, കശ്മീരി പണ്ഡിറ്റുകൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും വിവരം.
മുന്നറിയിപ്പുകളെ തുടർന്ന് പ്രദേശത്തെ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ഗുൽമാർഗ്, സോനാമാർഗ്, ദാൽ ലേക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്നുള്ള ആന്റി-ഫിദായീൻ സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ സിപ് ലൈൻ ഓപ്പറേറ്റർക്കും പങ്കുണ്ടെന്നാണ് വിവരം. ദൃക്സാക്ഷി ഋഷി ഭട്ട് ദേശീയ മാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ബൈസരൺവാലിയിലെ സിപ് ലൈൻ ഓപ്പറേറ്റർമാരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.