Pahalgam Terror Attack: പെഹൽഗാം ആക്രമണം നേരത്തെ അറിയാമായിരുന്നു, ഓട്ടോ ഡ്രൈവറുടെ ഫോണ്‍കോള്‍
Pahalgam Terror Attack Fake Call: ഭീകരാക്രമണ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളും അതിർത്തി ചെക്ക്പോസ്റ്റുകളും കേന്ദ്രീകരിച്ച് നഗരത്തിലുടനീളം പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യമാകെ പെഹൽഗാം ആക്രമണത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ഡൽഹിയിൽ മറ്റൊരു സംഭവം അരങ്ങേറിയത്. ഡൽഹി പോലീസിൻ്റെ കൺട്രോൾ റൂമിലേക്ക് ബുധനാഴ്ച അർധരാത്രിയിൽ ഒരു ഫോൺവിളി എത്തുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്നായിരുന്നു വിളിച്ചയാൾ അവകാശപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ വിളിച്ചയാൾ ഒരു ഓട്ടോ ഡ്രൈവറാണെന്ന് വ്യക്തമായി. ഉടൻ രഹസ്യാന്വേഷണ ഏജൻസികൾ ആളെ കണ്ടെത്തി ചോദ്യം ചെയ്യാൻ ആരംഭിച്ചു. അപ്പോഴാണ് യഥാർത്ഥ സംഭവം പുറത്തു വരുന്നത്.
താൻ മദ്യലഹരിയിലായിരുന്നെന്നും തനിക്ക് പഹൽഗാം ഭീകരാക്രമണത്തെ പറ്റി വിവരങ്ങളൊന്നും അറിയില്ലായിരുന്നെന്നും അയാൾ പറഞ്ഞു. എങ്കിലും പോലീസ് വിടാൻ ഒരുക്കമായിരുന്നില്ല. ഇത്തരമൊരു പ്രവർത്തിക്ക് അയാളെ പ്രേരിപ്പിച്ച ഘടകവും പോലീസ് കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് അയാളുടെ ഓട്ടോ റിക്ഷക്ക് ലഭിച്ച ചല്ലാനാണ് എല്ലാത്തിനും കാരണം. ആ ദേഷ്യത്തിലാണ് ഇത്തരമൊരു കാര്യത്തിന് താൻ മുതിർന്നതതെന്ന് ഡ്രൈവർ തന്നെ പറഞ്ഞു. ഷക്കർ പൂർ സ്വദേശിയായ 51-കാരനായ ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. അതേസമയം പോലീസിൻ്റെയും വിവിധ ഏജൻസികളുടെയും സമയം മെനക്കെടുത്തിയതിന് ഇയാൾക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.
ഭീകരാക്രമണ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളും അതിർത്തി ചെക്ക്പോസ്റ്റുകളും കേന്ദ്രീകരിച്ച് നഗരത്തിലുടനീളം പോലീസ് സുരക്ഷ വർദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സെൻസിറ്റീവ് സോണുകളിൽ ഗതാഗത നീക്കവും നിയന്ത്രിച്ചിട്ടുണ്ട്. മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ലോക്കൽ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്