Pahalgam Terror Attack: സൈന്യത്തിൻ്റെ മോക് ഡിൽ ആയിരുന്നില്ല, വേഷം മാറിയെത്തിയത് ഭീകരർ; ഒടുവിൽ
Pahalgam Terrorist Attack: അവധി ആഘോഷിക്കാനെത്തിയവർ വിവാഹത്തിന്റെ പുതുമോടിയിലെത്തിയവർ, കുട്ടികളുമായി എത്തിയവർ എന്നിങ്ങനെ രാജ്യത്തിൻ്റെ വിവിധ ഭാഗത്തുനിന്നുള്ള ആളുകൾ സംഭവം നടക്കുമ്പോൾ പ്രദേശത്തുണ്ടായിരുന്നു. രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഭീകരാക്രമണത്തിൻ്റെ ഇരകൾ പല തുറകളിൽ നിന്നുള്ളവരാണ്.

ന്യൂഡൽഹി: ആടുത്തിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്. ജമ്മുകാശ്മീരിലെ തന്നെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് പഹർഗാം. എന്നാൽ ആ സൗന്ദര്യത്തിന് ഇന്ന് ചോരയുടെ മണവും ഭീകരതയുടെ മുഖവുമാണ്. 2000ലും 2001ലും അമർനാഥ് തീർത്ഥാടകരെ ലക്ഷ്യം വച്ചാണ് അവസാനമായി ഇത്രയും വലിയ ഭീകരാക്രമണം നടക്കുന്നത്. സൈനിക വേഷത്തിലാണ് ഭീകരർ അവധിക്കാലം ആഘോഷിക്കാനെത്തിയവരുടെ അരികിലേക്ക് പാഞ്ഞടുത്തത്. പലരും ആദ്യം കരുതിയത് മോക് ഡ്രില്ലാണെന്നായിരുന്നു. എന്നാൽ നിമിഷം നേരം കൊണ്ട് പലരുടെയും ജീവനെടുത്തുകൊണ്ട് പഹൽഗാം ചോരപുഴയായി.
അവധി ആഘോഷിക്കാനെത്തിയവർ വിവാഹത്തിന്റെ പുതുമോടിയിലെത്തിയവർ, കുട്ടികളുമായി എത്തിയവർ എന്നിങ്ങനെ രാജ്യത്തിൻ്റെ വിവിധ ഭാഗത്തുനിന്നുള്ള ആളുകൾ സംഭവം നടക്കുമ്പോൾ പ്രദേശത്തുണ്ടായിരുന്നു. മേഖലയുടെ മനോഹാരിത കൊണ്ടാവണം മിനി സ്വിറ്റ്സർലൻഡ് എന്നാണ് പഹർഗാം അറിയപ്പെടുന്നത്. രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഭീകരാക്രമണത്തിൻ്റെ ഇരകൾ പല തുറകളിൽ നിന്നുള്ളവരാണ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരരെത്തിയപ്പോൾ പലരും കരുതിയത് അതൊരു മോക്ഡ്രില്ലാണെന്നായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ സാധാരണക്കാർക്ക് നേരെ പാഞ്ഞടുത്തു. നിലവിളികളാൽ പഹൽഗാം ചുറ്റപ്പെട്ടു. ഭാര്യയെ നഷ്ടപ്പെട്ടവർ, ഭർത്താവിനെ നഷ്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ എന്നിങ്ങനെ ഉറ്റവരെ നഷ്ട്ടപ്പെട്ടതിൻ്റെയും ഭീകരതയുടെ യതാർത്ഥ മുഖം നേരിൽ കണ്ടതിൻ്റെ നടുങ്ങളിലാണ് അവർ.
തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. ഒരു പക്ഷേ ആ സ്ഥലത്തേയ്ക്ക് എത്താൻ അല്പം വൈകിയവരും അവിടെ നിന്ന് പോയവരും എല്ലാം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ലോകത്തിലെ മനോഹരമായ താഴ്വരയെ കുരുതികളമാക്കി മാറ്റിയ ഭീകരതയുടെ പിന്നിലെ കാരണം അവ്യക്തമാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് അവർ ആ സാധാരണക്കാരുടെ ജീവനെടുത്തത്. മരണം 28 നും മുകളിൽ പോകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മകളുടെയും കൊച്ചുമക്കളുടെയും ഒപ്പം അവധിആഘോഷിക്കാൻ പോയ ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് ഉറ്റവരുടെ കൺമുന്നിൽ വച്ചാണ്. ശിവമൊഗ്ഗയിൽ നിന്നെത്തിയ മഞ്ജുനാഥ റാവു വെടിയേറ്റ് വീണത് ഭാര്യയുടെ കൺമുന്നിലാണ്.