Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്, കുൽഗാമിൽ വെടിവയ്പ്പ്
Pahalgam Terror Attack Latest Update: നിലവിൽ ഭീകരർ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഒളിഞ്ഞുകഴിയുന്നതെന്നാണ് വിവരം. പ്രദേശത്തുള്ള വീടുകളിൽ ഇവർ ഭക്ഷണത്തിനായി എത്തിയതായും വിവരമുണ്ട്. അതിനിടിയിൽ ഭീകരരും സുരക്ഷാ സേനയുമായി വെടിവയ്പ്പ് നടന്നിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ശ്രീനഗർ: പഹൽഗാം ആക്രമണം നടന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഭീകരരെ നാലു സ്ഥലങ്ങളിൽ കണ്ടെത്തിയെന്ന് സുരക്ഷ സേനയുടെ റിപ്പോർട്ട്. നിലവിൽ ഭീകരർ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഒളിഞ്ഞുകഴിയുന്നതെന്നാണ് വിവരം. പ്രദേശത്തുള്ള വീടുകളിൽ ഇവർ ഭക്ഷണത്തിനായി എത്തിയതായും വിവരമുണ്ട്. അതിനിടിയിൽ ഭീകരരും സുരക്ഷാ സേനയുമായി വെടിവയ്പ്പ് നടന്നിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരർക്കായി വ്യാപകമായ തിരച്ചിലാണ് കശ്മീർ താഴ്‌വരയിൽ നടക്കുന്നത്. അതിനിടെ ഞായറാഴ്ച തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പുണ്ടായി. ഇതിനെതിരെ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്. പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ചതിന് ശേഷം അവിടെനിന്ന് രണ്ട് മൊബൈൽ ഫോണുകളുമായാണ് ഭീകരർ കടന്നത്. പഹൽഗാമിൽ നിന്ന് കുൽഗാമിലേക്ക് വനത്തിലുടെ രക്ഷപ്പെടാം. അവിടെ നിന്ന് ത്രാലിലേക്കും എളുപ്പത്തിലെത്താം.
അതിനാൽ ദക്ഷിണ കശ്മീരിലെ വനമേഖലകൾ കേന്ദ്രീകരിച്ച് സുരക്ഷാസേനയും കശ്മീർ പോലീസും വ്യാപക തിരച്ചിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ ഞായറാഴ്ച ചണ്ഡീഗഡിലെ സുഖ്‌ന തടാകത്തിന് സമീപം മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തി.
അതിനിടെ വ്യാജ വിവരങ്ങൾ നൽകി വോട്ടർ ഐഡി കാർഡുകളും മറ്റ് ഇന്ത്യൻ രേഖകളും നേടിയെന്നാരോപിച്ച് ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ നിന്ന് രണ്ട് പാകിസ്ഥാൻ പൗരന്മാരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കറാച്ചിയിൽ നിന്നുള്ള ഇഫ്തിക്കർ ഷെയ്ഖ് (29), അർനീഷ് ഷെയ്ഖ് (25) എന്നിവരാണ് പിടിയിലായത്. 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഔദ്യോഗികമായി ഏറ്റെടുത്തു.
അതേസമയം, പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്തിയറിയിച്ച് ഇന്ത്യ രംഗത്തെത്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഭാഗത്തുനിന്ന് കനത്ത തിരച്ചടി തുടരുകയാണ്. ഇതിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ ഇന്നലെ ഉറി ഡാം തുറന്നു വിട്ടിരുന്നു. ഇതോടെ ഝലം നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ടായിരുന്നു.