റിയാസി ഭീകരാക്രമണം; അന്വേഷണ ചുമതല എൻഐഎക്ക് കൈമാറി Malayalam news - Malayalam Tv9

Reasi bus attack: റിയാസി ഭീകരാക്രമണം; അന്വേഷണ ചുമതല എൻഐഎക്ക് കൈമാറി

Published: 

17 Jun 2024 15:22 PM

Reasi bus attack: അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ തന്നെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Reasi bus attack: റിയാസി ഭീകരാക്രമണം; അന്വേഷണ ചുമതല എൻഐഎക്ക് കൈമാറി

റിയാസിയിൽ ഭീകരാക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ബസ്. (Image credits: PTI)

Follow Us On

ന്യൂഡൽ​ഹി: ജമ്മു കശ്മീരിലെ റിയാസിയിൽ തീർത്ഥാടകർക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ തന്നെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. യുഎപിഎ നിയമപ്രകാരമാണ് അന്വേഷണ ഏജൻസി കേസെടുത്തിരിക്കുന്നത്.

ഈ മാസം ഒമ്പതിന് നടന്ന ഭീകരാക്രമണത്തിൽ ഒൻപത് തീർത്ഥാടകർക്കാണ് ജീവൻ നഷ്ടമായത്. 33 തീർത്ഥാടകർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. റിയാസിയിലെ ശിവ കോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ ബസ്സാണ് ആക്രമിക്കപ്പെട്ടത്.

ഭീകരർ വെടിയുതിർത്തതോടെ നിയന്ത്രണം വിട്ട ബസ് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ ഇടങ്ങളിലെ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. റിയാസി ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടനത്തിൻറെ സുരക്ഷ കേന്ദ്രം ശക്തമാക്കുകയും ചെയ്തു.

ALSO READ: റിയാസി ഭീകരാക്രമണം: തീർത്ഥാടകരുടെ ബസിന് നേരെ വെടിയുതിർത്ത ഭീകരൻ്റെ രേഖാചിത്രം പുറത്തുവിട്ടു

ബസിന് നേരെ വെടിയുതിർത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണ ഏജൻസി നേരത്തെ പുറത്തുവിട്ടിരുന്നു. കൂടാതെ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ദൃക്‌സാക്ഷികൾ നൽകിയ വിവരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭീകരൻ്റെ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ് നേരത്തെ പറഞ്ഞിരുന്നു.

പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഡ്രൈവറടക്കം നാല് പേർ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു. യുപിയിൽ നിന്ന് ശിവ്‌ഖോഡിയിലേക്ക് തീർത്ഥാടനത്തിന് പോയവരുടെ ബസിന് നേരയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു. ‌

Exit mobile version