Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi - Lex Fridman Podcast: ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടായതുകൊണ്ട് സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുന്നു എന്നും ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിനിടെ മോദി പറഞ്ഞു.

സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാരണം ഇന്ത്യ ഗൗതമബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും നാടാണ് എന്നും അദ്ദേഹം പറഞ്ഞു. ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിനിടെയാണ് മോദിയുടെ അഭിപ്രായപ്രകടനം. ഞായറാഴ്ചയാണ് പോഡ്കാസ്റ്റ് റിലീസായത്.
“നമ്മൾ സമാധാനത്തെപ്പറ്റി പറയുമ്പോൾ, ലോകം അത് കേൾക്കും. കാരണം ഗൗതമ ബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും നാടാണ് ഇന്ത്യ. ഞാൻ ലോകനേതാക്കളുമായി ഹസ്തദാനം നടത്തുമ്പോൾ അത് മോദിയല്ല, ഇന്ത്യക്കാരെല്ലാമാണ് അത് ചെയ്യുന്നത്. എൻ്റെ ശക്തി എൻ്റെ പേരിലല്ല, എല്ലാ ഇന്ത്യക്കാരിലും രാജ്യത്തിൻ്റെ സംസ്കാരത്തിലും പാരമ്പര്യത്തിലുമാണ്. വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. അതാണ് ജനാധിപത്യത്തിൻ്റെ ആത്മാവെന്ന ശക്തമായ വിശ്വാസം എനിക്കുണ്ട്.”- മോദി പറഞ്ഞു.
പാകിസ്താനുമായി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ചത് ചതിയും വിദ്വേഷവുമാണ് എന്നും അദ്ദേഹം പറഞ്ഞു.. പാകിസ്താൻ സമാധാനത്തിൻ്റെ വഴി തിരഞ്ഞെടുക്കുമെന്ന് കരുതുന്നു. പാകിസ്താനിലെ ജനതയും സമാധാനം ആഗ്രഹിക്കുന്നവരാണ്. ഏറെക്കാലമായി അവർ ഭീകരവാദവും അക്രമവും അശാന്തിയും അനുഭവിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
“ജീവിതത്തിൻ്റെ രസങ്ങളും മൂല്യങ്ങളും എനിക്ക് പഠിക്കാനായത് ആർഎസ്എസ് പോലുള്ള സംഘടനകളിൽ നിന്നാണെന്നതിൽ ഞാൻ ഭാഗ്യവാനാണ്. അതുകൊണ്ട് എൻ്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായി. എനിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തിന് എന്നെക്കൊണ്ട് പ്രയോജനമുണ്ടാവുക. അതാണ് സംഘം എന്നെ പഠിപ്പിച്ചത്. ഈ വർഷം ആർഎസ്എസ് 100 വർഷങ്ങൾ തികയ്ക്കുകയാണ്. ആർഎസ്എസിനെക്കാൾ വലിയ സ്വയംസേവി സംഘ് ഈ ലോകത്തില്ല. അവരെ മനസിലാക്കുന്നത് എളുപ്പമല്ല. രാജ്യമാണ് എല്ലാം എന്നും സാമൂഹ്യസേവനം ദൈവത്തോടുള്ള സേവനമാണ് എന്നുമാണ് ആർഎസ്എസ് പഠിപ്പിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
റിസർച്ച് സയൻ്റിസ്റ്റായ ലെക്സ് ഫ്രിഡ്മാൻ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ് ആണ് ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റ്. ലോകനേതാക്കൾ, ചിന്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പോഡ്കാസ്റ്റിൽ വരാറുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ച്ജമിൻ നെതന്യാഹു, സ്പേസ്എക്സ് സ്ഥാപകൻ ഇലോൺ മസ്ക്, മെറ്റ മേഥാവി മാർക്ക് സക്കർബർഗ്, ചെസ് താരം മാഗ്നസ് കാൾസൺ തുടങ്ങിയവരൊക്കെ ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റിൽ എത്തിയിട്ടുണ്ട്.