Narendra Modi: പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം, മറ്റുള്ളവരെ കാണിക്കാൻ പറ്റില്ല: ഡൽഹി യൂണിവേഴ്സിറ്റി
Narendra Modi Degree Certificate: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്ന് ഡൽഹി യൂണിവേഴ്സിറ്റി. സർട്ടിഫിക്കറ്റ് മറ്റുള്ളവരെ കാണിക്കാൻ കഴിയില്ലെന്നും തങ്ങൾക്ക് ഇതിൽ ഒളിക്കാനൊന്നുമില്ലെന്നും ഡൽഹി യൂണിവേഴ്സിറ്റി ഹൈക്കോടതിയെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിലപാടറിയിച്ച് ഡൽഹി യൂണിവേഴ്സിറ്റി. കോടതിയെ സർട്ടിഫിക്കറ്റ് കാണിക്കാമെന്നും മറ്റുള്ളവരെ കാണിക്കാനാവില്ലെന്നും ഡൽഹി യൂണിവേഴ്സിറ്റി പാഞ്ഞു. പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഡൽഹി യൂണിവേഴ്സിറ്റി നിലപാടറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഡൽഹി സർവകലാശാലയെ കാണിക്കാം എന്ന് ഡൽഹി യൂണിവേഴ്സിറ്റി നിലപാടെടുത്തു. പക്ഷേ, അത് അപരിചിതർക്ക് ക്രൂശിക്കാനായി പുറത്തുവിടാൻ കഴിയില്ല. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഡൽഹി യൂണിവേഴ്സിറ്റിയ്ക്ക് വേണ്ടി ഹാജരായത്. “ഞങ്ങളുടെ പക്കൽ അദ്ദേഹത്തിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുണ്ട്. പക്ഷേ, അത് നൽകാനാവില്ല. കാരണം നിയമപരമായി അങ്ങനെ ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരല്ല. അതുകൊണ്ട് തന്നെ അപരിചിതർക്ക് ക്രൂശിക്കാനായി സർട്ടിഫിക്കറ്റ് പുറത്തുവിടാൻ കഴിയില്ല. കോടതിയെ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കുന്നതിൽ യാതൊരു മടിയുമില്ല. ഞങ്ങൾക്ക് ഒളിക്കാനൊന്നുമില്ല.”- തുഷാർ മേത്ത കോടതിയെ അറിയിച്ചു.
Also Read: Mahakumbh Mela: മഹാകുംഭമേള വിജയിക്കാൻ കാരണം പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം: യോഗി
“അറിയാനുള്ള അവകാശം തീർച്ചയായും അറിയണമെന്നല്ല സൂചിപ്പിക്കുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ വർഷത്തെയും കണക്കുകൾ അതാത് വർഷം രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. 1978ലെ ബിഎ ഡിഗ്രി സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ കോടതിയെ കാണിക്കുന്നതിൽ ഡൽഹി യൂണിവേഴ്സിറ്റിയ്ക്ക് യാതൊരു മടിയുമില്ല. പക്ഷേ, ഈ അപേക്ഷയുടെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്.”- തുഷാർ മേത്ത വിശദീകരിച്ചു.
ആക്ടിവിസ്റ്റ് നീരജ് കുമാർ ആണ് 1978ൽ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇതോടെയാണ് പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് 1978ൽ താൻ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നീരജ് കുമാർ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. പിന്നാലെ 78ൽ പരീക്ഷയെഴുതിയവരുടെ വിവരങ്ങൾ പരിശോധിക്കാൻ 2016ൽ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ഡൽഹി യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കുകയായിരുന്നു.