Mullaperiyar Dam: ഇരുസംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമാകുന്ന പരിഹാരം വേണം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി
Supreme Court on Mullaperiyar Dam Dispute: ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ മേല്‍നോട്ട സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ച് ചേര്‍ക്കണം. കൂടാതെ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള മറ്റ് ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ ലിസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ദേശവുമായി സുപ്രീംകോടതി. കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തുന്നതിന് മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. പുതുതായി രൂപീകരിച്ച മേല്‍നോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കണമെന്നും അതിന് ശേഷം കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ മേല്‍നോട്ട സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ച് ചേര്‍ക്കണം. കൂടാതെ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള മറ്റ് ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ ലിസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചു.
വിഷയവുമായി ബന്ധപ്പെട്ടുള്ള തീരുമാനം കോടതിയെ നാലാഴ്ചയ്ക്കുള്ളില്‍ മേല്‍നോട്ട സമിതി അറിയിക്കണം. മേല്‍നോട്ട സമിതിയടക്കമുള്ളപ്പോള്‍ അതിലൂടെയും വിഷയം പരിഹരിക്കാമെന്ന് നിരീക്ഷിച്ച കോടതി മുല്ലപ്പെരിയാര്‍ കോടതിയിലൂടെ മാത്രം പരിഹരിക്കേണ്ടതാണോ എന്നും ചോദിച്ചു.




തമിഴ്‌നാട്ടില്‍ എന്തെങ്കിലും ചെയ്താല്‍ കേരളം തകരുമെന്ന പ്രചാരണമാണെന്ന് കോടതി പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം നിയമവ്യവഹാരങ്ങള്‍ നടത്തുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു. 25 വര്‍ഷത്തെ നിയമവ്യവഹാരത്തിലൂടെ അണക്കെട്ട് പൊളിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. പഴയ ഡാം പൊളിച്ച് പുതിയത് നിര്‍മിക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും തമിഴ്‌നാട് സുപ്രീംകോടതിയില്‍ പറഞ്ഞു.
ഇതിന് മറുപടിയായി കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേ എന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചത്. പുതിയ നിയമത്തില്‍ പറയുന്നത് അനുസരിച്ച് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ആ നിയമത്തെ അവഗണിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു.
Also Read: Mullaperiyar Dam: മുല്ലപ്പെരിയാര്‍ സുരക്ഷ വീണ്ടും ചര്‍ച്ചയിൽ; എന്തുകൊണ്ട് ഡീക്കമ്മീഷൻ ചെയ്യുന്നില്ല
അതിനിടെ, തമിഴ്‌നാട് സര്‍ക്കാരിന് അനുകൂലമായ തീരുമാനമുണ്ടായാല്‍ ആരെങ്കിലും കോടതിയില്‍ റിട്ട് പെറ്റീഷനുമായി എത്തുന്ന സ്ഥിതിയാണുള്ളതെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നാഫഡെ പറഞ്ഞു. കോപ്പറേറ്റീവ് ഫെഡറലിസം എന്ന ഭരണഘടന തത്വം അംഗീകരിക്കാന്‍ കേരളം തയാറാകണമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.