K Ponmudy: സ്ത്രീകൾക്കെതിരായ പരാമർശം: മന്ത്രി പൊൻമുടിയെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കി എം കെ സ്റ്റാലിൻ
Minister K Ponmudy: ശൈവ-വൈഷ്ണവ വിഭാഗങ്ങളിലെ സ്ത്രീകളെ ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പരാമർശം. വീഡിയോ പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് ഉയർന്നുവന്നത്. തമിഴ്‌നാട്ടിലെ വനിതകളെ മന്ത്രി അധിക്ഷേപിച്ചുവെന്നായിരുന്നു പ്രധാനമായും ഉയരുന്ന ആരോപണം.

ചെന്നൈ: തമിഴ്നാട് മന്ത്രി കെ പൊൻമുടിയെ (K Ponmudy) ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകൾക്കെതിരായ മോശം പരാമർശത്തെ തുടർന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നടപടി. സ്ത്രീകളേക്കുറിച്ച് പൊൻമുടി നടത്തിയ മോശം പരാമർശം വിവാദമായതിന് പിന്നാലെയാണ് പാർട്ടി സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന കാര്യത്തിൽ സ്റ്റാലിൻ പ്രതികരിച്ചിട്ടില്ല.
പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി പൊൻമുടി വിവാദ പരാമർശം നടത്തിയത്. ഈ പരാമർശത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളിലെ സ്ത്രീകളെ ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പരാമർശം. വീഡിയോ പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് ഉയർന്നുവന്നത്. തമിഴ്‌നാട്ടിലെ വനിതകളെ മന്ത്രി അധിക്ഷേപിച്ചുവെന്നായിരുന്നു പ്രധാനമായും ഉയരുന്ന ആരോപണം.
പരാമർശം വിവാദമായതിന് പിന്നാലെ പാർട്ടിയുടെ ഉന്നത് സ്ഥാനത്ത് നിന്ന് മന്ത്രി പൊൻമുടിയെ നീക്കം ചെയ്യണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്. പൊൻമുടി മന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരെയും പ്രതിഷേധമുയർന്നിരുന്നു. പൊൻമുടിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ തയ്യാറുണ്ടോയെന്നും സ്റ്റാലിനോട് ബിജെപിയുടെ തമിഴ്‌നാട് ഉപാധ്യക്ഷനായ നാരായണൻ തിരുപ്പതി ചോദിച്ചു. പൊൻമുടിയുടെ മോശം പരാമർശത്തിനെതിരേ ഡിഎംകെ എംപി കനിമൊഴിയും രൂക്ഷ വിമർശനമാണ് ഉയർത്തിയത്.