Senthil Balaji and K Ponmudy Resigned: കളളപ്പണം വെളുപ്പിക്കൽ കേസ്; മന്ത്രിമാരായ സെന്തിൽ ബാലാജിയും കെ പൊൻമുടിയും രാജിവെച്ചു
Ministers Senthil Balaji and K Ponmudy Resigned: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിലാണ് രാജി. ഇവർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മന്ത്രിമാരായ എസ് എസ് ശിവശങ്കർ, എസ് മുത്തുസാമി, ആർ എസ് രാജകണ്ണപ്പൻ എന്നിവർക്ക് വീതം വച്ചുനൽകി.

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ പൊൻമുടിയും രാജിവെച്ചു. കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിലാണ് രാജി. ഇവർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മന്ത്രിമാരായ എസ് എസ് ശിവശങ്കർ, എസ് മുത്തുസാമി, ആർ എസ് രാജകണ്ണപ്പൻ എന്നിവർക്ക് വീതം വച്ചുനൽകി.
സുപ്രീംകോടതി കഴിഞ്ഞ ദിവസം സെന്തില്‍ ബാലാജിയോട് മന്ത്രിസ്ഥാനം രാജി വയ്ക്കുന്നോ അതോ ജയിലിലേക്ക് പോകുന്നോ എന്ന് ചോദിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയിലായിരുന്നു ചോദ്യം. തിങ്കളാഴ്ച്ച നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മന്ത്രിസ്ഥാനത്തിരുന്ന് സെന്തില്‍ ബാലാജി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇഡി സുപ്രീംകോടതിയില്‍ പറഞ്ഞത്.
അതേസമയം, ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെ കുറിച്ച് മോശം പരാമർശം നടത്തിയതിനെ തുടർന്ന് കെ പൊന്മുടിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ, പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശവും വിവാദമായിരുന്നു. പിന്നാലെ, തമിഴ്‌നാട്ടിലെ വനിതകളെ ആക്ഷേപിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതേ തുടർന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പൊന്മുടിയെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ALSO READ: കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് വരന് നേരെ കല്ലേറ്; മൂന്ന് പേർക്കെതിരെ കേസ്, വിഡിയോ
രണ്ട് മന്ത്രിമാരുടെയും രാജി സ്വീകരിക്കാനും അവരുടെ വകുപ്പുകൾ മറ്റ് മൂന്ന് മന്ത്രിമാരെ ചുമതലപെടുത്താനും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ശുപാർശകൾ ഗവർണർ ആർ എൻ രവി അംഗീകരിച്ചു. കൂടാതെ, കന്യാകുമാരിയിലെ പദ്മനാഭപുരത്ത് നിന്നുള്ള എംഎൽഎയും മുൻ മന്ത്രിയുമായ ടി മനോ തങ്കരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. ഏപ്രിൽ 28 തിങ്കളാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടില്‍ ഇത് നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃ സംഘടനയാണ്.