Bhawana Yadav Death: ഡൽഹിയിൽ പരീക്ഷയ്ക്ക് പോയ യുവഡോക്ടർ ഹരിയാനയിൽ പൊള്ളലേറ്റ് മരിച്ചു; ദൂരൂഹത, അന്വേഷണം ആരംഭിച്ചു
Bhawana Yadav Death: മകളെ കുത്തിക്കൊന്ന് തീകൊളുത്തിയതാണെന്ന് അമ്മ ആരോപിച്ചു. ഭാവനയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.

ഹരിയാനയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. ജയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡൽഹിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന രാജസ്ഥാൻ സ്വദേശിയായ ഭാവന യാദവാണ് മരിച്ചത്.
ഹരിയാനയിലെ ഹിസാറിൽ വെച്ചാണ് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. അമ്മയെ വിവരമറിയിച്ചതിനെത്തുടർന്ന് മകളെ ജയ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭാവന ഡൽഹിയിൽ പരീക്ഷയ്ക്ക് പോയതാണ് എന്നാണ് അമ്മ ഗായത്രി യാദവ് നൽകുന്ന വിവരം. എന്നാൽ ഇവർ ഹിസാറിൽ എങ്ങനെ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
2023-ലാണ് ഭാവന യാദവ് ഫിലിപ്പീൻസിൽ നിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. വിദേശത്ത് എംബിബിഎസ് ബിരുദം നേടിയ ഇന്ത്യൻ പൗരന്മാർക്കും ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ഉടമകൾക്കും നിർബന്ധിതമായ മെഡിക്കൽ ലൈസൻസിംഗ് പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അവൾ.
അതിന്റെ ഭാഗമായി ഭാവന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നതായും പരീക്ഷകൾക്കായി ആഴ്ചതോറും ഡൽഹിയിലേക്ക് പോകുകയും ചെയ്തിരുന്നതായി അമ്മയുടെ പരാതിയിൽ പറയുന്നു. ഏപ്രിൽ 21 നാണ് ഭാവന പരീക്ഷയ്ക്കായി ഡൽഹിയിലായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരിയോടൊപ്പമാണ് ഭാവന താമസിച്ചിരുന്നത്.
ALSO READ: കളളപ്പണം വെളുപ്പിക്കൽ കേസ്; മന്ത്രിമാരായ സെന്തിൽ ബാലാജിയും കെ പൊൻമുടിയും രാജിവെച്ചു
ഏപ്രിൽ 21, 22 തീയതികളിൽ ഭാവന സഹോദരിയോടൊപ്പം താമസിച്ചായിരുന്നു പരീക്ഷ എഴുതിയത്. ഏപ്രിൽ 23 ന് അമ്മയെ വിളിച്ച് 24 ന് രാവിലെ തിരിച്ചെത്തുമെന്ന് അറിയിച്ചു. എന്നാൽ എത്തിയില്ല. ഏപ്രിൽ 24 ന്, ഉമേഷ് യാദവ് എന്നൊരാൾ ഗായത്രിയെ വിളിച്ച് ഭാവനയ്ക്ക് പൊള്ളലേറ്റതായും ഹരിയാനയിലെ ഹിസാറിലെ സോണി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിച്ചു.
താമസിയാതെ, ഗായത്രി ഹിസാറിലെത്തി. എന്നാൽ ഭാവനയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ അവളുടെ അവസ്ഥയിലേക്ക് നയിച്ച സാഹചര്യമെന്താണെന്നോ ആശുപത്രി അധികൃതർക്കും വ്യക്തതയില്ല. ഗുരുതരമായി പരിക്കേറ്റിരുന്ന ഭാവനയെ പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി, ഏപ്രിൽ 24 ന് രാത്രി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
മകളുടെ വയറ്റിൽ മൂർച്ചയേറിയ ആയുധം കൊണ്ടതിന്റെ പാടുകൾ ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു. മകളെ കുത്തിക്കൊന്ന് തീകൊളുത്തിയതാണെന്ന് അമ്മ ആരോപിച്ചു. ഭാവനയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.