5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Manipur Violence: മണിപ്പൂരിൽ ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ; അവലോകനം യോഗം ചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

Manipur security review meeting : മണിപ്പൂരിലെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Manipur Violence: മണിപ്പൂരിൽ ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ; അവലോകനം യോഗം ചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
Follow Us
aswathy-balachandran
Aswathy Balachandran | Published: 18 Jun 2024 09:37 AM

ഇംഫാൽ: മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സുപ്രധാന യോഗം ചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വംശീയ കലാപം രൂക്ഷമായ സാഹചര്യത്തിലാണ് യോ​ഗം ചേർന്നത്. നിലവിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സ്ഥിതിഗതികൾ സംബന്ധിച്ച് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ആഭ്യന്തര മന്ത്രി വിശദീകരണം തേടി.

ഇതുവരെയുള്ള സ്ഥിതി​ഗതികൾ മനസ്സിലാക്കിയതോടെ ഈ വിഷയത്തിൽ സംസ്ഥാനത്ത് ചർച്ചകൾ നടത്തുമെന്ന് അമിത് ഷാ അറിയിച്ചു. വംശീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര മന്ത്രാലയം മെയ്തേയികളുമായും കുക്കികളുമായും സംസാരിക്കുമെന്നും വിവരമുണ്ട്.

മണിപ്പൂരിലെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്ത് അക്രമം നടത്തുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ മണിപ്പൂരിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ALSO READ : മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിം​ഗിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

ഇതിനിടെ യോഗത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥയും ആഭ്യന്തരമന്ത്രി അവലോകനം ചെയ്തിരുന്നു. ദുരിതബാധിതർക്ക് ഭക്ഷണം, വെള്ളം, മരുന്നുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൃത്യമായി എത്തിക്കുന്നുണ്ടോ എന്നും ഉറപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കുടിയിറക്കപ്പെട്ടവർക്ക് ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കണമെന്നും അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് അമിത് ഷാ മണിപ്പൂർ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം കേന്ദ്ര സർക്കാർ നടത്തുന്ന ആദ്യ യോഗമാണിത്. മണിപ്പൂർ ഗവർണർ അനുസൂയ ഉയ്‌കെ ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത് നടന്നത്.

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിൻ്റെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

ഒരു മണിക്കൂറോളം യോ​ഗം നീണ്ടുപോയി. ഭൂരിഭാഗം വരുന്ന മെയ്തേയ് സമുദായത്തിൻ്റെ പട്ടിക വർഗ പദവി ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തെ മലയോര ജില്ലകളിൽ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് നടന്നിരുന്നു. ഇതിനു ശേഷമാണ് 2023 മെയ് 3 ന് മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അതിനു പിന്നാലെ തുടരുന്ന അക്രമത്തിൽ കുക്കി, മെയ്തേയ് വിഭാഗങ്ങളിൽപ്പെട്ടവരും സുരക്ഷാ ഉദ്യോഗസ്ഥരുമായ 220-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.