Mamata Banerjee: ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും; ആരോപണവുമായി മമത ബാനർജി
Mamata Banerjee About West Bengal Violence: വഖഫ് നിയമഭേദഗതി പാസാക്കിയതിന് പിന്നാലെ ബംഗാളിലുണ്ടായ കലാപങ്ങൾക്ക് പിന്നിൽ ആർഎസ്എസും ബിജെപിയുമെന്ന് മമത ബാനർജി. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും മമത ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇവരുടെ തന്ത്രങ്ങളിൽ വീഴാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു. വഖഫ് നിയമഭേദഗതി പാസാക്കിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിലാണ് മമതയുടെ പ്രതികരണം.
“പശ്ചിമബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും ചേർന്നാണ്. പ്രകോപനമുണ്ടാക്കാനായുള്ള അവരുടെ തന്ത്രങ്ങളിൽ വീഴാതിരിക്കാൻ ആളുകൾ നന്നായി ശ്രദ്ധിക്കണം. ബിജെപിയും ആർഎസ്എസ് അടക്കമുള്ള അവരുടെ പോഷകസംഘടനകളും പശ്ചിമബംഗാളിൽ വളരെ അക്രമാസക്തരായിരിക്കുന്നു. ഇവർ പ്രകോപനത്താൽ ഉണ്ടായ നിർഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയനേട്ടത്തുനായി ഉപയോഗിക്കുകയാണ്. ഇവർക്ക് വേണ്ടത് കലാപം ഉണ്ടാക്കുകയാണ്. നമ്മൾ എല്ലാവരെയും സ്നേഹിക്കുന്നു. നമ്മൾ കലാപങ്ങൾക്കെതിരാണ്.”- മമത പറഞ്ഞു.
കലാപങ്ങൾക്ക് പിന്നിലുള്ള കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നുണ്ട് എന്നും മമത പറഞ്ഞു. നമ്മൾ പരസ്പരം അവിശ്വസിക്കരുത്. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങൾ ഒന്നിച്ചുനിൽക്കണം. ഒരുമിച്ച് പണിയെടുത്ത് പരസ്പരം സംരക്ഷിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Waqf Act Protest: വഖഫ് വിഷയത്തിൽ സംഘർഷം; ബംഗാളിൽ ട്രെയിനിന് നേരെ കല്ലേറ്, മുർഷിദാബാദിൽ നിരോധനാജ്ഞ
വഖഫ് പ്രതിഷേധം
വഖഫ് നിയമഭേദഗതിക്കെതിരെ പശ്ചിമബംഗാളിലെ മുർഷിദാബാദിലാണ് കനത്ത പ്രതിഷേധമുണ്ടായത്. സംസർഗഞ്ചിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി ജില്ലകളിലൊക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടു. നിരവധി പേരാണ് അറസ്റ്റിലായത്.
മുര്‍ഷിദാബാദിലും ഡയമണ്ട് ഹാര്‍ബറിലുമാണ് കനത്ത പ്രതിഷേധമുണ്ടായത്. നിർത്തിയിട്ടിരുന്ന ട്രെയിനിന് ഉൾപ്പെടെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷന് അകത്തുകടന്ന പ്രതിഷേധക്കാർ വലിയ നാശനഷ്ടമുണ്ടാക്കി. പിന്നാലെ രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ച് വിടുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പോലീസുകാർക്കാണ് പരിക്കേറ്റത്. പിന്നാലെ മുർഷിദാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ മേഖലയില്‍ വിന്യസിക്കുകയും ചെയ്തു. കലാപങ്ങൾക്ക് പിന്നാലെ പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി നേതാവും നടനുമായ മിഥുൻ ചക്രവർത്തി ആവശ്യപ്പെട്ടു.