Mahakumbh 2025: കുംഭമേളയ്ക്കെത്താനാവാത്ത ഭർത്താവിനായി യുവതിയുടെ ഡിജിറ്റൽ സ്നാനം; ചടങ്ങ് നടത്തിയത് ഫോൺ നദിയിൽ മുക്കി
Woman Performs Digital Snan In Mahakumbh: മഹാ കുംഭമേളയിൽ ഭർത്താവിനായി ഡിജിറ്റൽ സ്നാനം നടത്തി യുവതി. ഫോൺ നദിയിൽ മുക്കിയാണ് യുവതി ഡിജിറ്റൽ സ്നാനം നടത്തിയത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കുംഭമേള ഇന്ന് സമാപിക്കുകയാണ്. 65 കോടിയിലധികം ഭക്തർ ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം ചെയ്തെന്നാണ് കണക്ക്. ഇതിനിടെ കുംഭമേളയ്ക്കെത്താനാവാത്ത ഭർത്താവിനായി യുവതി ഡിജിറ്റൽ സ്നാനം നടത്തിയത് ശ്രദ്ധേയമായി. ഭർത്താവ് വിഡിയോ കോളിലിരിക്കെ ഫോൺ നദിയിൽ മുക്കിയാണ് യുവതി ഡിജിറ്റൽ സ്നാനം നടത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കുംഭമേളയ്ക്കെത്തിയ യുവതി നദിയിലേക്ക് ഫോണും കയ്യിൽ പിടിച്ച് നടന്നുവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭർത്താവിനെ വിഡിയോ കോൾ വിളിയ്ക്കുമ്പോൾ ഭർത്താവ് കട്ടിലിൽ കിടക്കുകയാണ്. പിന്നാലെ ഫോൺ യുവതി പലതവണ ഗംഗാനദിയിൽ മുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പലതവണ നദിയിൽ മുക്കിയ ഫോൺ തിരികെയെടുത്തതിന് ശേഷം യുവതി ഫോണിൽ നിന്ന് വെള്ളം കുലുക്കി കളയുന്നതും ദൃശ്യങ്ങളിലുണ്ട്. വെള്ളത്തിൽ മുക്കിയ ശേഷവും ഫോൺ പ്രവർത്തനസജ്ജമാണെങ്കിലും ഡിസ്പ്ലേയിൽ ചില പ്രശ്നങ്ങൾ കാണാം.




വൈറൽ വിഡിയോ കാണാം
View this post on Instagram
ഈ വർഷം ജനുവരി 13 മുതലാണ് മഹാ കുംഭമേള ആരംഭിച്ചത്. 144 വർഷത്തിലൊരിക്കലാണ് മഹാ കുംഭമേള നടക്കുന്നത്. അതുകൊണ്ട് തന്നെ കോടിക്കണക്കിന് ഭക്തർ പുണ്യസ്നാനത്തിനെത്തിയിരുന്നു. 65 കോടിയിലധികം പേർ ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം നടത്തിയതിലൂടെ കോടികളുടെ കച്ചവടവും നടന്നു. രണ്ട് ലക്ഷം കോടി രൂപയുടെ ആകെ കച്ചവടമാണ് മഹാ കുംഭമേളയിൽ നിന്ന് ലക്ഷ്യമിട്ടതെങ്കിലും സംരംഭകർക്ക് അതിലും കൂടുതൽ വരുമാനം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ആകെ നടന്ന കച്ചവടം മൂന്ന് ലക്ഷം കോടിയെങ്കിലുമുണ്ടാവുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇന്ന് രണ്ട് കോടി തീർത്ഥാടകരെയാണ് മഹാ കുംഭമേളയിൽ പ്രതീക്ഷിക്കുന്നത്.
മഹാ കുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജി കോടിക്കണക്കിന് രൂപയുടെ വികസനം നടത്തിയിരുന്നു. പ്രദേശത്തെ റോഡുകൾ, മേൽപ്പാലങ്ങൾ, അണ്ടർപാസുകൾ തുടങ്ങിയവയുറ്റെ നിർമ്മാണത്തിനും നവീകരണത്തിനുമായി യുപി സർക്കാർ 7,500 കോടി രൂപ ചിലവഴിച്ചു എന്നാണ് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മഹാ കുംഭമേളയുടെ ക്രമീകരണങ്ങൾക്കായി മാത്രം യുപി സർക്കാർ 1,500 കോടി രൂപ ചിലവഴിച്ചു. ഇതിൻ്റെ പല മടങ്ങ് നേട്ടമാണ് സർക്കാരിന് കുംഭമേളയിലൂടെ ലഭിച്ചത്.