Mahakumbh 2025: ‘കുംഭമേള സമയത്ത് ഗംഗാനദിയിലെ ജലം കുളിയ്ക്കാൻ യോഗ്യമായിരുന്നു’; ശുചീകരണത്തിന് അനുവദിച്ചത് 7421 കോടി രൂപയെന്ന് കേന്ദ്രം
Water At Prayagraj Was Fit For Bathing: കുംഭമേള നടക്കുന്ന സമയത്ത് പ്രയാഗ് രാജിലെ വെള്ളം കുളിയ്ക്കാൻ യോഗ്യമായിരുന്നു എന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ. ഗംഗാനദിയിലെ വെള്ളം ശുചീകരിക്കാൻ വിവിധ പദ്ധതികൾ ഏർപ്പെടുത്തിയെന്നും ഇതൊക്കെ സഹായകമായെന്നും കേന്ദ്രം പറഞ്ഞു.

കുംഭമേളസമയത്ത് ഗംഗാനദിയിലെ ജലം കുളിയ്ക്കാൻ യോഗ്യമായിരുന്നു എന്ന് കേന്ദ്രസർക്കാർ. ത്രിവേണി സംഗമത്തിലെ വെള്ളം ശുദ്ധമായിരുന്നു എന്നും കുളിയ്ക്കാൻ യോഗ്യമായിരുന്നു എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. ഗംഗാനദിയുടെ ശുചീകരണത്തിനായി ഏർപ്പെടുത്തിയ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ പദ്ധതിയ്ക്കായി 7,421 കോടി രൂപ ഇതുവരെ അനുവദിച്ചതായും കേന്ദ്രം അറിയിച്ചു.
സമാജ്‌വാദി പാർട്ടി എംപി ആനന്ദ് ഭദൗരിയ, കോൺഗ്രസ് എംപി കെ സുധാകരൻ എന്നിവരുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടിനൽകിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിൻ്റെ മറുപടി. നദിയിലെ പിഎച്ച് മൂല്യം, ഓക്‌സിജന്‍, ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ്, ഫീക്കല്‍ കോളിഫോം എന്നിവയുടെ അളവ് കുളിയ്ക്കുന്നതിന് അനുവദനീയമായ പരിധിയ്ക്കുള്ളിലായിരുന്നു എന്നാണ് മന്ത്രി അറിയിച്ചത്.
ഗംഗാനദിയിലെ ജലത്തിൻ്റെ ഗുണനിലവാരം ആഴ്ചയിൽ രണ്ട് തവണ വീതം ഏഴ് സ്ഥലങ്ങളിലായി നിരീക്ഷിച്ചിരുന്നു എന്ന് മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. മഹാ കുംഭമേളയുടെ സമയത്ത് വെള്ളം ശുദ്ധീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ 10 എസ്ടിപികൾ സ്ഥാപിച്ചിരുന്നു. താത്കാലികമായി സ്ഥാപിച്ച മൂന്ന് എസ്ടിപികൾക്ക് ഓരോന്നിനും ഒരു ദിവസം 500 കിലോമീറ്റർ കവർ ചെയ്യാൻ കഴിയുമായിരുന്നു. മലിനജലം സംസ്കരിക്കുന്നതിനുള്ള താത്കാലിക പരിഹാരമായി ഏഴ് ജിയോ ട്യൂബുകൾ സ്ഥാപിച്ചിരുന്നു. മേളയുടെ സമയത്ത് താത്കാലിക ശുചിമുറികൾ സ്ഥാപിച്ചിരുന്നു എന്നും മന്ത്രി വ്യക്തമാക്കി.




Also Read: Maha Kumbh Mela 2025: മഹാ കുംഭമേളയിൽ 3 ലക്ഷം കോടി വരുമാനം , എല്ലാ മേഖലയിലും നേട്ടം
ഫെബ്രുവരി മൂന്നിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിൽ ഗംഗാനദിയിലെ വെള്ളത്തിന് ഗുണനിലവാരമില്ലെന്ന് അറിയിച്ചിരുന്നു. പ്രയാഗ് രാജിലെ പല സ്ഥലങ്ങളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നും ഇവിടെ കുളിയ്ക്കാൻ യോഗ്യമല്ലെന്നുമായിരുന്നു റിപ്പോർട്ട്. 25 ദിവസങ്ങൾക്ക് ശേഷം, ഫെബ്രുവരി 28ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് ജലത്തിൻ്റെ ഗുണനിലവാരം കുളിയ്ക്കാൻ യോഗ്യമാണെന്ന് ബോർഡ് അറിയിച്ചത്.
2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടന്നത്. 65 കോടിയിലധികം ഭക്തർ ത്രിവേണി സംഗമത്തിലെത്തി പുണ്യസ്നാനം നടത്തിയെന്നാണ് ഔദ്യോഗികമായ കണക്ക്. കുംഭമേള വഴി 3 ലക്ഷം കോടി രൂപയുടെ വരുമാനമെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.