Maha Shivratri 2025: ദർഗയ്ക്കുള്ളിൽ ശിവലിംഗ പൂജയ്ക്ക് അനുവാദം നൽകി ഹൈക്കോടതി; ദർഗയിൽ പ്രവേശിക്കാൻ അനുവാദമുള്ളത് 15 പേർക്ക്
Shivling Puja Inside Dargah: മഹാശിവരാത്രിയോടനുബന്ധിച്ച് കർണാടകയിലെ ദർഗയിൽ ഹിന്ദുമതവിശ്വാസികൾക്ക് ശിവലിംഗ പൂജയ്ക്ക് അനുവാദം. വഖഫ് ബോർഡിൻ്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കർണാടകയിലെ ലാദ്ലേ മശക് ദർഗയിൽ ഹിന്ദു മതവിശ്വാസികൾക്ക് ശിവലിംഗ പൂജയ്ക്ക് അനുവാദം നൽകി ഹൈക്കോടതി. കൽബുർഗിയിലെ അലന്ദിലുള്ള ദർഗയിലാണ് മഹാശിവരാത്രിയിൽ പൂജ ചെയ്യാൻ ഹൈക്കോടതി അനുവാദം നൽകിയത്. നേരത്തെ, കർണാടക വഖഫ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഇവിടെ മതപരമായ കാര്യങ്ങൾക്കായി പ്രത്യേകം സമയക്രമം വേണ്ടതുണ്ടെന്നായിരുന്നു വഖഫ് ട്രൈബ്യൂണലിൻ്റെ ഉത്തരവ്. ഇത് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
ട്രൈബ്യൂണലിൻ്റെ നിർദ്ദേശമനുസരിച്ച് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഇസ്ലാം മതവിശ്വാസികൾക്ക് ഉറുസ് നടത്താം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹിന്ദു മതവിശ്വാസികൾക്ക് ശിവലിംഗ പൂജയും നടത്താം. ദർഗ പരിസരത്തുള്ള രാഘവ ചൈതന്യ ശിവലിംഗത്തിന് പൂജ അർപ്പിക്കാനായിരുന്നു അനുവാദം. പൂജ ചെയ്യാനായി 15 പേർക്ക് ദർഗയിൽ കയറാമെന്ന് ഹൈക്കോടതി അറിയിച്ചു.
14ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫിയുമായും 15ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹിന്ദു ആചാര്യനുമായും ബന്ധപ്പെട്ടതാണ് ഈ ദർഗ. ഹിന്ദു – മുസ്ലിം സമുദായങ്ങൾ ഈ ദർഗയിൽ പ്രാർത്ഥിച്ചിരുന്നു എന്നാണ് ചരിത്രപരമായുള്ള തെളിവ്. 2022ൽ ദർഗയുമായി ബന്ധപ്പെട്ട ആരാധനാവകാശങ്ങളുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടാവുകയും സാമുദായിക സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവിടെ നടക്കുന്ന ആരാധനയുമായി ബന്ധപ്പെട്ട് വഖഫ് ട്രൈബ്യൂണലും ഹൈക്കോടതിയും ഇടപെട്ടത്. നിലവിൽ ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആൾക്കൂട്ടത്തിന് നിരോധനമുണ്ട്. ഉയർന്ന സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. 12 സെക്യൂരിറ്റി ചെക്ക്പോയിൻ്റുകളും നിരീക്ഷണത്തിനായി ഡ്രോണുകളും ഇവിടെയുണ്ട്. അധികൃതർ ആവശ്യപ്പെട്ടില്ലെങ്കിലും സുരക്ഷയെക്കരുതി സമീപത്തെ കടയുടമകൾ സ്വയം കടയടച്ചു എന്ന് പോലീസ് സൂപ്രണ്ട് ഇഷ പന്ത് പറഞ്ഞു.
രണ്ട് സമുദായക്കാരും അവരവർക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രമേ ദർഗയിൽ പ്രാർത്ഥന നടത്താവൂ എന്ന് ഹൈക്കോടതി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദർഗയിലെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുക. പ്രാർത്ഥനയ്ക്കിടെ അനിഷ്ടസംഭവങ്ങളുണ്ടാവരുത് എന്നും ഹൈക്കോടതി നിർദ്ദേശം നൽകി.