Madras High Court: സർക്കാർ ജീവനക്കാരൻ്റെ മരണാനന്തര ആനുകൂല്യങ്ങൾക്ക് ഭാര്യയ്ക്കെന്നപോൽ അമ്മയ്ക്കും അവകാശം: മദ്രാസ് ഹൈക്കോടതി
Madras High Court Order: തൂത്തുക്കുടി ട്രഷറിയിൽ അസിസ്റ്റന്റായി ജോലിചെയ്തിരുന്ന സി മുരുകേശന്റെ അമ്മ കലയരസിയും ഭാര്യ തമിഴ്‌സെൽവിയും തമ്മിലുള്ള തർക്കം പരിഹരിച്ചുകൊണ്ടാണ് കോടതിയുടെ നിർണായക വിധി. ഭിന്നശേഷിക്കാരനായിരുന്ന മുരുകേശൻ കോവിഡ് കാലത്താണ് സർവീസിലിരിക്കെ മരിച്ചത്.

ചെന്നൈ: സർവീസിലിരിക്കെ മരിച്ച സർക്കാർ ജീവനക്കാരന്റെ ആനുകൂല്യങ്ങളിൽ ഭാര്യക്കുള്ളതുപോലെ മാതാവിനും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. മകനെ വാത്സല്യത്തോടെ വളർത്തി വലുതാക്കുകയും പഠിപ്പിച്ച് ജോലിക്ക് പ്രാപ്തനാക്കുകയും ചെയ്ത അമ്മയ്ക്ക് ആനുകൂല്യങ്ങളിളുടെ പങ്കിന് അവകാശമുണ്ടെന്ന് മധുരബെഞ്ച് ജസ്റ്റിസ് ഷമീം അഹമ്മദിന്റെ വ്യക്തമാക്കി. തൂത്തുക്കുടിയിൽ നിന്നുള്ള 60 വയസ്സുകാരിയായ ഒരു സ്ത്രീക്ക് സാമ്പത്തിക സഹായം നൽകാൻ വിധിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
തൂത്തുക്കുടി ട്രഷറിയിൽ അസിസ്റ്റന്റായി ജോലിചെയ്തിരുന്ന സി മുരുകേശന്റെ അമ്മ കലയരസിയും ഭാര്യ തമിഴ്‌സെൽവിയും തമ്മിലുള്ള തർക്കം പരിഹരിച്ചുകൊണ്ടാണ് കോടതിയുടെ നിർണായക വിധി. ഭിന്നശേഷിക്കാരനായിരുന്ന മുരുകേശൻ കോവിഡ് കാലത്താണ് സർവീസിലിരിക്കെ മരിച്ചത്. അതിനാൽ മുരുകേശന്റെ മരണാനന്തരം ലഭിക്കേണ്ട ആനുകൂല്യങ്ങളായ ഗ്രാറ്റ്വിറ്റിയും പെൻഷനും ഉൾപ്പെടെയുള്ളവയിൽ ഒരു പങ്ക് ഭാര്യക്ക് നൽകിയിരുന്നു.
എന്നാൽ അതിൽ തനിക്കും അവകാശമുണ്ടെന്ന് കാണിച്ച് അമ്മ ഹർജി നൽകി. തുടർന്ന് അതിൻ്റെ ബാക്കി പണം നൽകുന്നത് മുടങ്ങുകയുണ്ടായി. അതുകിട്ടണമെന്നാവശ്യപ്പെട്ട് ഭാര്യയായ തമിഴ്‌സെൽവി നൽകിയ ഹർജിയിലാണ് ഹൈക്കടതി വിധി. അതേസമയം മുരുകേശൻ്റെ മരണശേഷം മരുമകളുടെയും കൊച്ചുമക്കളുടെയും സംരക്ഷണം ഏറ്റെടുത്തത് കലയരശിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
മുതിർന്ന പൗരയെന്ന നിലയിൽ അവരുടെ ഇനിയുള്ള ജീവിതത്തിന്റെ കാര്യം കൂടി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. അതേസമയം ആനുകൂല്യങ്ങളിൽ ഒരു പങ്ക് ഇതിനകം തന്നെ തമിഴ്‌സെൽവി കൈപ്പറ്റിയിട്ടുണ്ട്. ഇതു പരിഗണിച്ചുകൊണ്ട് ഇനി കൈപ്പറ്റാനുള്ള 15,25,277 രൂപയിൽ 7,00,000 രൂപ അമ്മയ്ക്കും 8,25,277 രൂപ ഭാര്യക്കും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.