5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kolkata Doctor Rape-Murder: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി, സംസ്ഥാനത്തും പണിമുടക്ക്

Kolkata Doctor Murder Case: ബംഗാൾ സർക്കാരിന് പുറമേ കേന്ദ്രസർക്കാരിനെതിരെയും സമരം കടുപ്പിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇന്ന് ചേരുന്ന ഡോക്ടർസ് സംഘടനകളുടെ ജനറൽ ബോഡി യോഗത്തിൽ സമരം കടുപ്പിക്കാനുള്ള നടപടികൾ തീരുമാനിക്കും.

Kolkata Doctor Rape-Murder: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി, സംസ്ഥാനത്തും പണിമുടക്ക്
Kolkata Doctor Murder. (Image Credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Updated On: 17 Aug 2024 07:48 AM

ന്യൂഡൽ​ഹി: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം (Kolkata Doctor Murder Case) ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ. ഐഎംഎയുടെ (IMA) 24 മണിക്കൂർ രാജ്യവ്യാപക സമരം ആരംഭിച്ചു. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷൻറെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടർമാര് ഒപി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി.

അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പ്രതിഷേധ സൂചകമായി വയനാട്ടിലെ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാവും ജോലി ചെയ്യുക. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒപി സേവനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും.

ഐഎംഎ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. സമരത്തോട് കെജിഎംഒഎയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. മെഡിക്കൽ പിജി അസോസിയേഷൻറെ നേതൃത്വത്തിൽ രാവിലെ 9.30ന് തിരുവനന്തപുരം ഉള്ളൂർ കവലയിലേക്ക് സംയുക്ത പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ ബംഗാൾ സർക്കാരിന് പുറമേ കേന്ദ്രസർക്കാരിനെതിരെയും സമരം കടുപ്പിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇന്ന് ചേരുന്ന ഡോക്ടർസ് സംഘടനകളുടെ ജനറൽ ബോഡി യോഗത്തിൽ സമരം കടുപ്പിക്കാനുള്ള നടപടികൾ തീരുമാനിക്കും. ഡൽഹിയിൽ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിലാണ് തലസ്ഥാനത്തെ ഡോക്ടർമാർ പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാരംഭിച്ച ഡൽഹിയിലെ സമരത്തിൽ നൂറു കണക്കിന് ഡോക്ടർമാരാണ് പങ്കെടുത്തത്.

ALSO READ: ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപകമായി പ്രതിഷേധം ശക്തം, സമരത്തിന് പിന്തുണയറിയിച്ച് ബോളിവുഡ്

ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം, ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രം​ഗത്തെത്തിയിരുന്നു. ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്നു ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ
രം​ഗത്തെത്തിയിട്ടുണ്ട്.

അതേസമയം കൊൽക്കത്തയിലെ ആർജി കർ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ സംവിധാനത്തിൻറെ സമ്പൂർണ പരാജയം എന്നാണ് കോടതി ഇതിനെ വിമർശിച്ചത്. ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. പൊലീസിന് സ്വയം സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഡോക്ടർമാർക്ക് എങ്ങനെ നിർഭയമായി പ്രവർത്തിക്കാനാകുമെന്നാണ് കോടതി ആരാഞ്ഞ ചോദ്യം.

ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയതായി കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് വ്യക്തമാക്കി. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധം നയിച്ചു. ഇന്നലെ വൈകിട്ടാണ് മമത ബാനർജിയുടെ റാലി നടന്നത്. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ റാലി.

Latest News