Karnataka Caste Census: ‘ജാതി സെൻസസിൽ ഒരു അനീതിയും നടക്കില്ല, ഇതൊരു സാമൂഹിക-സാമ്പത്തിക സർവേ’; സിദ്ധരാമയ്യ
Karnataka caste census row: 2015-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ജസ്റ്റിസ് ജെ. കാന്തരാജിനെ സർവയ്ക്കായി ചുമതലപ്പെടുത്തിയത്. ജനസംഖ്യയുടെ 94.77 ശതമാനം ആളുകളെയും വിവിധ ജാതി-സമുദായങ്ങളെയും ഉൾപ്പെടുത്തിയാണ് കമ്മിഷൻ പഠനം നടത്തിയത്.

ജാതി സെൻസസിന്റെ പേരിൽ കർണാടകയിൽ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സെൻസസ് സാമൂഹിക സാമ്പത്തിക സർവേയാണെന്നും ഒരു സമുദായത്തിനും അതിലൂടെ അനീതി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് ഒരു സാമൂഹിക-സാമ്പത്തിക സർവേയാണ്, ജാതി സെൻസസ് അല്ല, ഞങ്ങൾ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. അജണ്ടയിലുള്ള ഒരേയൊരു വിഷയം ഇതാണ്. ഞങ്ങൾ അത് ചർച്ച ചെയ്ത് തീരുമാനമെടുക്കും’ എന്നദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 11 നാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രി സഭയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതോടെ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് സമുദായങ്ങളായ ലിംഗായത്തുകളും വൊക്കലിഗകളും ശക്തമായ എതിർപ്പുമായി രംഗത്തെത്തി. റിപ്പോർട്ടുമായി മുന്നോട്ട് പോയാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സമുദായങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.
സർവേ അശാസ്ത്രീയമാണെന്നും റിപ്പോർട്ട് റദ്ദാക്കി വീണ്ടും സർവേ നടത്തണമെന്നുമാണ് അവരുടെ ആവശ്യം.റിപ്പോർട്ട് പ്രകാരം ലിംഗായത്ത് സമുദായത്തിന്റെ ജനസംഖ്യ 66.35 ലക്ഷവും വൊക്കലിംഗ സമുദായത്തിന്റെ ജനസംഖ്യ 61.58 ലക്ഷവുമാണെന്നാണ് വിവരം. ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പോലും രാഷ്ട്രീയ അസ്വസ്ഥതകൾക്ക് റിപ്പോർട്ട് കാരണമായിട്ടുണ്ട് എന്നാണ് വിവരം. ഇന്ന് നടക്കുന്ന മന്ത്രിസഭയിൽ വിഷയം ചർച്ചയാകും.
2015-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ജസ്റ്റിസ് ജെ. കാന്തരാജിനെ സർവയ്ക്കായി ചുമതലപ്പെടുത്തിയത്. ജനസംഖ്യയുടെ 94.77 ശതമാനം ആളുകളെയും വിവിധ ജാതി-സമുദായങ്ങളെയും ഉൾപ്പെടുത്തിയാണ് കമ്മിഷൻ പഠനം നടത്തിയത്. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് തന്നെ ജസ്റ്റിസ് കാന്തരാജിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. എന്നാലത് സ്വീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല. വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തിയതോടെയാണ് റിപ്പോർട്ട് വീണ്ടും വെളിച്ചം കാണുന്നത്.