Justice Yashwant Varma: ജഡ്ജി യശ്വന്ത് വർമ്മയെ സ്ഥലം മാറ്റുന്നതിനെതിരായ പ്രതിഷേധം; അഭിഭാഷകരുടെ സമരം രണ്ടാം ദിവസവും തുടരുന്നു
Allahabad High Court Lawyers Strike: സമരാഹ്വാനം അവഗണിച്ച് കോടതിയിൽ ഹാജരായ അഭിഭാഷകരുടെ അംഗത്വം സസ്‌പെൻഡ് ചെയ്തതായി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അറിയിച്ചു.

പ്രയാഗ്‌രാജ്: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരായ അഭിഭാഷകരുടെ അനിശ്ചിതകാല സമരം തുടരുന്നു. അഭിഭാഷകരുടെ പണിമുടക്കിനെ തുടർന്ന് അലഹബാദ് ഹൈക്കോടതിയിലെ ജുഡീഷ്യൽ നടപടികൾ തുടർച്ചയായ രണ്ടാം ദിവസവും തടസ്സപ്പെട്ടു. ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം അന്വേഷണം നേരിടുകയാണ്.
സമരാഹ്വാനം അവഗണിച്ച് കോടതിയിൽ ഹാജരായ അഭിഭാഷകരുടെ അംഗത്വം സസ്‌പെൻഡ് ചെയ്തതായി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ (എഎച്ച്സിബിഎ) അറിയിച്ചു. മാർച്ച് 27നും പണിമുടക്ക് തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് എഎച്ച്സിബിഎ പ്രസ്താവന ഇറക്കിയിട്ടുണ്ട്. അഭിഭാഷകരുടെ പ്രതിഷേധത്തെ ജഡ്ജിമാർ പിന്തുണയ്ക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
സമരം അവഗണിച്ച് കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി നൽകാത്തവരുടെ അംഗത്വം സസ്‌പെൻഡ് ചെയ്യുമെന്നും, അവരുടെ അഭിഭാഷക രജിസ്ട്രേഷൻ റദ്ദാക്കാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും എഎച്ച്സിബിഎ സെക്രട്ടറി വിക്രാന്ത് പാണ്ഡെ അറിയിച്ചു.
ALSO READ: ‘രാഹുൽ ഗാന്ധിക്ക് പാര്‍ലമെന്‍ററി സംവിധാനത്തില്‍ താല്പര്യമില്ല’; വിമർശനവുമായി എംപി ജഗദാംബിക പാൽ
പണിമുടക്കിനെ തുടർന്ന് അഫിഡവിറ്റ് സെന്റർ അടച്ചിട്ടിരിക്കുകയാണെന്ന് എഎച്ച്സിബിഎ ജോയിന്റ് സെക്രട്ടറി (പ്രസ്) പുനീത് കുമാർ ശുക്ല പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ സഹകരണം തേടി അസോസിയേഷൻ ഭാരവാഹികൾ ജഡ്ജിമാരെ സമീപിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം, മാർച്ച് 14നാണ് ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ കണക്കിൽ പെടാത്ത പണം കണ്ടെടുത്തത്. ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചു. ഇതിനെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം.