Jabalpur Priest Attack: ജബൽപൂർ ആക്രമണം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വൈദികർ
Jabalpur Priest Attack: ജബൽപൂര് അതിരൂപത വൈദികരാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം എഫ്ഐആർ ഇട്ടെങ്കിലും വകുപ്പുകൾ വ്യക്തമല്ല.

ഡൽഹി: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികരെ വിഎച്ചപി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വൈദികർ. ജബൽപൂര് അതിരൂപത വൈദികരാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം സംഭവത്തിൽ കേസെടുത്തിരുന്നു. എഫ്ഐആർ ഇട്ടെങ്കിലും വകുപ്പുകൾ വ്യക്തമല്ല. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കണ്ടാൽ തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത വകുപ്പുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ സാഹു പിടിഐയോട് പറഞ്ഞിരുന്നു. സംഭവത്തിൽ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷം കേസെടുത്തത് കണ്ണിൽ പൊടിയിടാനെന്നാണ് വിമർശനം. നവരാത്രി ആഘോഷം കഴിയുന്നത് വരെ നടപടി എടുക്കില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. വൈദികരെ ഉപദ്രവിച്ചതിൽ പ്രതിഷേധം ശക്തമാക്കാനാണ് മറ്റ് വൈദികരുടെ തീരുമാനം.
മാർച്ച് 31 നായിരുന്നു വൈദികർക്ക് നേരെയുള്ള ആക്രമണം. ജബൽപൂർ കത്തോലിക്കാ രൂപതയുടെ വികാരി ജനറൽ ഫാദർ ഡേവിസ് ജോർജിനും ജബൽപൂർ രൂപത കോർപ്പറേഷൻ സെക്രട്ടറി ഫാദർ ജോർജ് തോമസിനുമാണ് മർദനമേറ്റത്. റാഞ്ചി പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് വിഎച്ച്പി ബജ്രംഗംദൾ പ്രവർത്തകർ മർദിക്കുകയായിരുന്നു.
മതപരിവർത്തനം ആരോപിച്ചായിരുന്നു വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം. ആദിവാസികളടക്കമുള്ള തീർഥാടക സംഘത്തെയാണ് മത പരിവർത്തനം ആരോപിച്ച് ആദ്യം മർദിച്ചത്. പിന്നാലെ വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വൈദികരെയും ആക്രമിക്കുകയായിരുന്നു.