5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hathras Stampede: ഹഥ്റസ് ദുരന്തം; മരിച്ചവരുടെ എണ്ണം 130 കടന്നു, പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ

Hathras Stampede Updation: ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Hathras Stampede: ഹഥ്റസ് ദുരന്തം; മരിച്ചവരുടെ എണ്ണം 130 കടന്നു, പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ
പരിപാടി നടത്തിയ ഭോലെ ബാബ (ആദ്യം ചിത്രം).
Follow Us
neethu-vijayan
Neethu Vijayan | Updated On: 03 Jul 2024 12:28 PM

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹഥ്റസിൽ തിക്കിലും തിരക്കിലും (Hathras Stampede) മരിച്ചവരുടെ എണ്ണം 130 കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. സംഭവത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തതായാണ് പ്രാഥമിക വിലയിരുത്തൽ. ഹഥ്റസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി സംഘടിപ്പിച്ചത്. താൽക്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥനാ പരിപാടി നടന്നത്. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

ALSO READ: യുപി ഹഥ്റസിൽ തിക്കിലും തിരക്കിലുംപെട്ട് 100ൽ അധികം പേർ മരിച്ചു

അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അപകടത്തിൽ മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിലായി ചികിത്സയിലാണ്. പരിപാടി സംഘടിപ്പിച്ച പന്തലിനുള്ളിൽ ചൂടിനെ തുടർന്ന് ഊഷ്മാവ് വർധിക്കുകയും, ഇത് പന്തലിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്തു. ഇതെ തുടർന്ന് എല്ലാവരും കൂട്ടത്തോടെ ഇറങ്ങിയോടാൻ തുടങ്ങിയതാണ് അപകടത്തിന് കാരണമായത്.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും നൽകും.