5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hathras Stampede : ‘ഉണ്ടായ ദുരന്തത്തിൽ ഖേദിക്കുന്നു’; വിഡിയോ സന്ദേശത്തിൽ ഭോലെ ബാബ; പ്രതി ചേർക്കാതെ പോലീസ്

Hathras Stampede Bhole Baba : ഹഥ്റസിലെ ദുരന്തത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് ഭോലെ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ വിശ്വഹരി. ഇയാളുടെ പ്രഭാഷണം കേൾക്കാൻ തടിച്ചുകൂടിയ ആളുകളാണ് അപകടത്തിൽ പെട്ടത്. കേസിൽ ഇയാളെ ഇതുവരെ പ്രതിചേർത്തിട്ടില്ല.

Hathras Stampede : ‘ഉണ്ടായ ദുരന്തത്തിൽ ഖേദിക്കുന്നു’; വിഡിയോ സന്ദേശത്തിൽ ഭോലെ ബാബ; പ്രതി ചേർക്കാതെ പോലീസ്
Hathras Stampede Bhole Baba (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 06 Jul 2024 14:17 PM

ഹഥ്റസിൽ (Hathras Stampede) ഉണ്ടായ ദുരന്തത്തിൽ അതിയായി ഖേദിക്കുന്നു എന്ന് വിവാദ ആൾ ദൈവം ഭോലെ ബാബ. അജ്ഞാത കേന്ദ്രത്തിലിരുന്ന് വിഡിയോ സന്ദേശത്തിലൂടെയാണ് ഭോലെ ബാബ (Bhole Baba) എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ വിശ്വഹരി ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഇയാളെ പോലീസ് ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല.

ഹഥ്റസിലെ ദുരന്തത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇതാദ്യമായാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. “ജൂലായ് രണ്ടിനുണ്ടായ സംഭവത്തിൽ ഞാൻ അതിയായി ഖേദിക്കുന്നു. ഈ വേദന സഹിക്കാൻ നമുക്ക് ദൈവം ശക്തി നൽകട്ടെ. സർക്കാരിലും അധികാരികളിലും വിശ്വസിക്കുക. ഈ പ്രശ്നം ഉണ്ടാക്കിയവരെ വെറുതെ വിടില്ല.”- വിഡിയോ സന്ദേശത്തിൽ വിശ്വഹരി പറയുന്നു.

കേസിൽ ആകെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, വിശ്വഹരിയെ പൊലീസ് ഇതുവരെ കേസിൽ പ്രതി ചേർക്കുകയോ ഇയാൾക്കെതിരെ കേസെടുക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ആരും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകില്ലെന്നും കുറ്റകൃത്യത്തിൽ പങ്കാളികളായവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകർ വെള്ളിയാഴ്ച രാത്രിയോടെ ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്‌റ്റിലായ ആറുപേരും സംഘാടക സമിതി അംഗങ്ങളാണ് എന്നാണ് വിവരം. അവർ സംഭാവനകൾ ശേഖരിച്ചതായും ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചതായും വിവരമുണ്ട്. പരിപാടിക്കുള്ള എല്ലാവിധ സജ്ജീകരണങ്ങളും അവരാണ് ഒരുക്കിയത്. സംഭവത്തിൽ ഉൾപ്പെട്ട ബാബയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ആവശ്യമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യും. പ്രതികൾക്കെതിരെ ഐപിസി 105, 110, 126 (2), 223, 238 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐജി ശലഭ് മാത്തൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read : Hathras Stampede: അനുമതി 80,000 പേർക്ക്; പങ്കെടുത്തത് രണ്ടര ലക്ഷം പേർ; ഹഥ്റസ് ദുരന്തമുണ്ടായത് സംഘാടനപ്പിഴവിൽ

121 പേരുടെ ജീവനാണ് ഇതുവരെ സംഭവത്തെത്തുടർന്ന് പൊലിഞ്ഞത്. ഹഥ്റസിലെ സിക്കന്ദർ റാവു, പുലറായി ഗ്രാമത്തിൽ സംഘടിപ്പിച്ച സത്സംഗ പരിപാടിക്കിടെയാണ് അപകടം സംഭവിക്കുന്നത്. സ്വയം പ്രഖ്യാപിത ആൾദൈവവും മതപ്രഭാഷകനുമായ ഭോലെ ബാബയാണ് പരിപാടി നടത്തിയത്.

സത്സംഗ പരിപാടിക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ എല്ലാവരും കൂട്ടത്തോടെ ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പരിപാടി സംഘടിപ്പിച്ച പന്തലിനുള്ളിൽ ചൂടിനെ തുടർന്ന് ഊഷ്മാവ് വർധിച്ചു. ഇത് പന്തലിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടാൻ ഇടയാക്കി. ഇതെ തുടർന്ന് എല്ലാവരും കൂട്ടത്തോടെ ഇറങ്ങിയോടാൻ തുടങ്ങിയതോടെയാണ് അപകടം സംഭവിക്കുന്നത്. ഇതിനിടെ, പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽ നിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കും വർധിക്കാൻ കാരണമായി.

 

Latest News