Sajjan Kumar: സിഖ് വിരുദ്ധ കലാപക്കേസ്: കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം, വിധി 41 വർഷങ്ങൾക്ക് ശേഷം
Former Congress MP Sajjan Kumar: 41 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഡൽഹിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. പ്രദേശവാസിയായ ജസ്വന്ത് സിങ്, മകൻ തരുൺ ദീപ് സിങ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും അവരുടെ വീട് കൊള്ളയടിക്കുകയും ചെയ്തതാണ് കേസ്.

ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധകലാപകേസുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് എംപിയായ സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ. സരസ്വതി വിഹാറിൽ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് സജ്ജൻ കുമാറിന് ജീവപര്യന്തം ലഭിച്ചത്. ഡൽഹി വിചാരണ കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധിപുറപ്പെടുവിച്ചത്. ഫെബ്രുവരി 12 ന് കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി കണ്ടെത്തിയതിനെ തുടർന്ന് സജ്ജൻ കുമാർ തിഹാർ ജയിലിലാണ്.
കലാപത്തിൽ സജ്ജൻ കുമാർ ഭാഗമാവുക മാത്രമല്ല അവർക്ക് നേതൃത്വം നൽകുകയും ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് പരാമർശിച്ചുകൊണ്ടാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്. വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള വിശ്വാസത്തെയും ഐക്യത്തെയും ബാധിക്കുന്ന സംഭവമാണ് ഇതെന്നും പോസിക്യൂഷൻ പറഞ്ഞു. എന്നാൽ വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയ കോടതി ശിക്ഷ ജീവപര്യന്തം ആക്കുകയായിരുന്നു.
41 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഡൽഹിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. പ്രദേശവാസിയായ ജസ്വന്ത് സിങ്, മകൻ തരുൺ ദീപ് സിങ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും അവരുടെ വീട് കൊള്ളയടിക്കുകയും ചെയ്തതാണ് കേസ്. അന്ന നടന്ന കലാപത്തിൽ അക്രമി സംഘത്തിന് നേതൃത്വം നൽകിയത് സജ്ജൻ കുമാറാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ശേഷം 1991 ലാണ് സജ്ജൻ കുമാറിനെതിരെ അന്വേഷണ സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ മൂന്ന് വർഷത്തിനു ശേഷം മതിയായ തെളിവുകളിലെന്ന കാരണത്താൽ അദ്ദേഹത്തിനെതിരായ കുറ്റപത്രം തള്ളി. പിന്നീട് 2015 ൽ കേസിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 2016ൽ ഇതേ കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ രംഗത്തെത്തി. പിന്നീട് 2021 ൽ ഈ കേസിൽ സജ്ജൻ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനു മുൻപ് സജ്ജൻ കുമാറിന് ജീവപര്യന്തം ലഭിച്ചത് ഡൽഹി പാലം കോളനിയിൽ 5 പേർ കൊല്ലപ്പെട്ട കേസിലാണ്. ഇതിനെതിരായ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോഴത്തെ വിധി പ്രസ്താവിച്ചിരിക്കുന്നത്. സിഖ് കലാപം സിഖുകാരുടെ വൻതോതിലുള്ള കുടിയേറ്റത്തിന് കാരണമായെന്നും ഇത് അവരുടെ ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും സാരമായി ബാധിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.