Divorce: ‘നിർബന്ധിച്ച് പഠനം നിർത്താൻ ശ്രമിച്ചാൽ ഭാര്യയ്ക്ക് വിവാഹമോചനം തേടാം’; നിർണായക വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി
Madhya Pradesh High Court On Divorce: പഠനം നിർത്താൻ ഭാര്യയെ നിർബന്ധിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇക്കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടിയ യുവതിയ്ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

പഠനം നിർത്താൻ ഭാര്യയെ നിർബന്ധിക്കുന്നത് മാനസികപീഡനത്തിന് തുല്യമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. മധ്യപ്രദേശ് കോടതിയുടെ ഇൻഡോർ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. കുടുംബ കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
ഭർത്താവും ഭർതൃമാതാപിതാക്കളും പ്ലസ് ടുവിന് ശേഷം പഠിക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം തേടിയ യുവതിയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹിന്ദു വിവാഹ നിയമം സെക്ഷന്‍ 13(1)(ia) പ്രകാരം വിവാഹം കഴിഞ്ഞ് വിദ്യാഭ്യാസം തുടരേണ്ടെന്ന് പറയുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസം ജീവിതത്തിന്റെ ഭാഗമാണ്. അന്തസോടെയുള്ള ജീവിതം നയിക്കുന്നതിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. സ്വയം മെച്ചപ്പെടുത്താൻ താത്പര്യമില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത വ്യക്തിക്കൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണ് എന്നും കോടതി നിരീക്ഷിച്ചു. വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ സ്വന്തം സ്വപ്‌നങ്ങളും കരിയറും ത്യജിക്കുന്നുവെന്ന വസ്തുത കുടുംബ കോടതി അവഗണിച്ചു എന്ന് വിധിന്യായത്തിൽ ഹൈക്കോടതി കുറ്റപ്പെടുത്തി.
2015ലാണ് പരാതിക്കാരിയും പ്രതിയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും പ്ലസ് ടു വരെയാണ് പഠിച്ചിരുന്നത്. തനിക്ക് പഠനം തുടരണമെന്ന് വിവാഹ സമയത്ത് തന്നെ പെൺകുട്ടി ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് അവര്‍ അതിന് സമ്മതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, വിവാഹശേഷം ഭർതൃവീട്ടുകാർ ഈ നിലപാട് മാറ്റിയെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.




ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ട ഭർതൃവീട്ടുകാർ പഠനം തുടരാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുത്തു. തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചു. മദ്യപിച്ച് വന്ന ഭര്‍ത്താവ് ബലാത്സംഗത്തിന് ഇരയാക്കിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇതൊക്കെ പരിഗണിച്ച് വിവാഹമോചനം നൽകണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. കുടുംബകോടതിയിലാണ് യുവതി ആദ്യം ഹർജി സമർപ്പിച്ചത്. ഈ ഹർജി തള്ളിയ കോടതി ദാമ്പത്യ അവകാശങ്ങൾ പുനസ്ഥാപിക്കാനുള്ള ഭർത്താവിൻ്റെ ഹർജി അനുവദിച്ചു. ഇതിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.